കേരളത്തിലെ കയർ വ്യവസായം നിലക്കുന്നു, തൊഴിലാളികൾ പെരുവഴിയിൽ
വൈക്കം: കയർ തൊഴിലാളികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കയർ തൊഴിലാളി ഫെഡറഷൻ ഐ.എൻ.ടി.യു.സി പ്രക്ഷോഭത്തിലേക്ക്. രണ്ടാം പിണറായി സർക്കാരിന്റെ കയർ മേഖലയോടുള്ള അവഗണന മൂലം കയർ വ്യവസായം തകർന്നതായി ഫെഡറേഷൻ നേതാക്കൾ ആരോപിച്ചു. ബഡ്ജറ്റിലും പുതിയതായി ഒന്നുമില്ല. കേരളത്തിൽ കയർ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് കയർ സഹകരണ സംഘങ്ങളിലാണ്. അവിടെ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലാണ്. ചകിരിവിലയും കൂലിചെലവും നോക്കുമ്പോൾ ഓരോ കിലോ കയർ ഉൽപാദിക്കുമ്പോൾ പതിനഞ്ച് രൂപയോളം നഷ്ടമാണ് വരിക. ഇതിന് പരിഹാരമുണ്ടാക്കുവാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. സംഘങ്ങൾക്ക് കയർ വിലയായും ഉത്പന്നങ്ങളുടെ വിലയായും ലക്ഷകണക്കിന് രൂപ കയർ ഫെഡ്ഡും കയർ കോർപറേഷനും നൽകുവാനുണ്ട്. മൂന്ന് മാസങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന കയർ കോൺക്ലേവിൽ സർക്കാർ പ്രഖ്യാപിച്ച പത്ത് കോടിയുടെ ഫൈബർ ബാങ്കും ഒരാഴ്ചക്കുള്ളിൽ കയർ വില കൊടുക്കും എന്നതും നടന്നില്ല. ഈ മേഖലയിലെ തൊഴിലാളികളുടെ പട്ടിണി മാറ്റണം എന്നാവശ്യപെട്ട് കയർ തൊഴിലാളി ഫെഡറഷൻ വലിയ സമരപരിപാടികൾക്ക് രൂപം നൽകുന്നതിന് ഫെഡറേഷൻ യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു. ബേബി അദ്ധ്യക്ഷത വഹിച്ചു. പി.ആർ. രത്നപ്പൻ, കെ.ഒ. ജോസ്, ജഗത അപ്പുകുട്ടൻ, ജിജി, സേവിയർ ചിറ്ററ, പി.വി. വിവേക്, വി.എ. സുധീരൻ, വർഗീസ് പുത്തൻചിറ എന്നിവർ പ്രസംഗിച്ചു.
Comments ()