ആചാര തനിമയിൽ കീഴൂർ വലിയ പാന
എസ്. സതീഷ് കുമാർ
വൈക്കം: ആചാര തനിമയിൽ നാടിൻ്റെ സമർപ്പണമായി കീഴൂർ വലിയ പാന നടന്നു. ദാരികനാകുന്ന തിന്മയ്ക്കു മേൽ ഭഗവതിയാകുന്ന നന്മയുടെ വിജയം വിളിച്ചോതുന്ന വലിയ പാനയിൽ പങ്കെടുക്കാൻ നാട് ഒഴുകയെത്തി.
ആചാരതനിമയും ഭക്തിയും ഇഴ ചേർന്നതാണ് വലിയ പാന ചടങ്ങുകൾ. പത്താമുദയ ദിനത്തിൽ ആരംഭിച്ച പാനയുടെ പ്രധാന ചടങ്ങായ വലിയ പാനചടങ്ങുകളാണ് ഇന്നലെ നടന്നത്. ഇന്നു ഗുരുതിയോടെ സമാപനമാകും. വിഷുദിനം മുതൽ വ്രതം എടുത്ത് കീഴൂർ, പൂഴിക്കോൽ, വെള്ളാശ്ശേരി, മാന്നാർ കരക്കാരാണ് വലിയപാന ചടങ്ങിൽ പങ്കെടുത്തത്. ദാരികനിഗ്രഹത്തിനായി ഭദ്രകാളി പുറപ്പെടുന്ന സമയത്ത് പരമ ശിവൻ നിയോഗിക്കുന്ന പടയാളികളാണ് ഈ പാനക്കാർ. ശിവന്റെ ഭൂതഗണങ്ങളായ ഇവർ പ്രത്യേക രീതിയിൽ ഉടുത്തുകെട്ടി തലപ്പാവണിഞ്ഞ് പ്രത്യേക ചുവടുകളുമായാണ് പുറപ്പെടുന്നത്. ചെത്തി മിനുക്കിയ പാലക്കൊമ്പിന്റെ മുകൾഭാഗത്ത് ദ്വാരമുണ്ടാക്കി അതിൽ തെങ്ങിൻപൂവ് തിരുകിവച്ചുള്ള പാനക്കുറ്റിയാണ് ആയുധമായി ഉപയോഗിക്കുന്നത്. പത്താമുദയ ദിനത്തിലാണ് ദേവിയെ പാനപ്പുരയിൽ പ്രതിഷ്ഠിച്ചത്. ഉച്ചയ്ക്ക് 12.30നു ശേഷമാണ് വലിയ പാനയുടെ ചടങ്ങുകൾ ആരംഭിച്ചത്. പാനയുണ്ണി പാനപ്പുരയിലെ ദേവിയുടെ മുന്നിൽ പൂജിച്ചുനൽകിയ പാനക്കുറ്റിയുമായി എത്തി പാനക്കാർ ദാരികനെ തേടി പ്രത്യേക താളക്രമത്തിൽ ക്ഷേത്രത്തിനു ചുറ്റും നടന്നു. പിന്നെ ഇവർ പാനവരമ്പിലേക്കു പോയി. ഏറെ താമസിയാതെ ദാരികൻ പിടിയിലായി. തുടർന്ന് ദാ രിക വേഷധാരിയായ ഒരാളെ പാനക്കാർ പിടികൂടി ആർത്തട്ടഹസിച്ച് ചാട്ടിലേറ്റി ദേവിക്കു മുൻപിൽ കാഴ്ച വച്ചു. നാടിൻ്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ ഭക്തരുടെ വലിയ സംഘം ചടങ്ങിന് സാക്ഷികളായ പുണ്യവുമായാണ് മടങ്ങിയത്. ശരീരത്തിൽ ചൂണ്ട കൊത്തി പ്രതീകാത്മകമായി ചോര വീഴ്ത്തിയതോടെ ഒറ്റത്തൂക്കം അവ സാനിച്ചു. ഇന്നു ദാരികനിഗ്രഹചടങ്ങുകളെ അനുസ്മരിച്ച് നിണത്തോടു കൂടിയ ഗുരുതി നടക്കും. ഇന്നലെ പാനക്കഞ്ഞി വിതരണത്തിലും ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തിരുന്നു.
Comments ()