കൊടുങ്ങല്ലൂരിലെ സ്പെഷൽ സ്കൂളിനെതിരെ ഗുരുതര ആരോപണം
കൊടുങ്ങല്ലൂർ: അന്തേവാസി മർദനത്താൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂരിലെ സ്പെഷൽ സ്കൂളിനെതിരെ ഗുരുതര ആരോപണം ഉയരുന്നു. സ്പെഷ്യൽ സ്കൂളിൽ മൂന്നുമാസം മുൻപ് മറ്റൊരു മരണം നടന്നിരുന്നെന്നാണ് പരാതി. സ്വാഭാവിക മരണമെന്നായിരുന്നു വിശദീകരണമെങ്കിലും ഇപ്പോൾ സംശയമുണ്ടെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്. സ്ഥാപനത്തിൽ നിന്ന് മർദനത്തിന്റെ ശബ്ദം കേട്ടിരുന്നതായും ഉള്ളിൽ ഇടിമുറിയുണ്ടെന്നും ജനപ്രതിനിധികളുടെ ആക്ഷേപം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. അറസ്‌റ്റിലായ കെയർ ടേക്കർ ക്രിമിനൽ, മോഷണക്കേസ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മരിച്ച ശ്രീനാഥിനെ മർദിച്ചത് പ്ലാസ്റ്റിക് കേബിൾ ഉപയോഗിച്ചാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കി കൊടുങ്ങല്ലൂരിൽ ഓട്ടിസം ബാധിതൻ കൊല്ലപ്പെട്ടത്. ബഹളം വച്ചപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനിടെ മർദിച്ചെന്നാണ് കെയർ ടേക്കറുടെ മൊഴി. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകരണം. കെയർടേക്കറെ റിമാൻഡ് ചെയ്തു. പാലക്കാട് സ്വദേശി 35 വയസുള്ള ശ്രീനാഥാണ് കഴിഞ്ഞദിവസം മരിച്ചത്. തിരുവനന്തപുരം വെട്ടുതുറ സ്വദേശി മഹേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത് വടികൊണ്ടും കൈകൊണ്ടും തല്ലിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ക്ഷതം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. മൃതദേഹത്തിൽ അസ്വാഭാവിക പരുക്കുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷൽ സ്കൂളിലായിരുന്നു താമസം. കൊടുങ്ങല്ലൂർ പോലീസാണ് തുടർനടപടികൾ സ്വീകരിച്ചത്.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ