മൂന്ന് പേരെ കടിച്ച നായയെ കണ്ടെത്താനായില്ല
ചെമ്പ്: ചെമ്പില്‍ മൂന്ന് പേരെ കടിച്ച നായയെ കണ്ടെത്താനാകാതെ വന്നതോടെ നാട്ടുകാർ ഭീതിയിലായി. ഇവിടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിർദ്ദേശമുണ്ട്. മൂന്ന് വര്‍ഷമായി ചെമ്പ് പഞ്ചായത്തില്‍ തെരുവുനായകള്‍ക്കുള്ള വാക്‌സിനേഷന്‍ നടത്തിയിട്ടില്ല. പനങ്കാവ് ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ചെമ്പ് മേടയില്‍ വയോധികനായ വേലപ്പൻ, ലിസ്യു സ്‌കൂളിലെ അധ്യാപിക ഷീജ ജോസഫ്, മിനി സാബു എന്നിവർക്കാണ് കടിയേറ്റത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെമ്പ് പഞ്ചായത്ത് അംഗം പി. ദീപുവിന്റെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞ് നായയെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത നായയാണ് ആക്രമണം നടത്തിയത്. നായ പ്രദേശത്തെ മറ്റ് നായകളെ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. നിരവധി മത്സ്യതൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന മത്തുങ്കല്‍ ഭാഗത്തും പനങ്കാവ് ക്ഷേത്രത്തിന് സമീപവും നായ ശല്യം രൂക്ഷമാണ്. പഞ്ചായത്ത് കമ്മിറ്റിയില്‍ തെരുവുനായ പ്രശ്നം അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം ദീപു അറിയിച്ചു.
Comments ()