നെൽ കർഷകർക്ക് ലഭിക്കാനുള്ള കുടിശിക; യു.ഡി.എഫ് സർക്കാരിന് വെല്ലുവിളി
കോട്ടയം: നെൽ കർഷകർക്ക് ലഭിക്കാനുള്ള കുടിശിക തുക വിതരണം ചെയ്യുക, കേന്ദ്ര ഫണ്ട് കൃത്യമായി വാങ്ങിയെടുക്കുക തുടങ്ങിയ കടുത്ത വെല്ലുവിളികളാണ് ഇനി അധികാരമേൽക്കാൻ പോകുന്ന യു.ഡി.എഫ് സർക്കാരിന് മുന്നിലുള്ളത്. എങ്കിലും പുതിയ സർക്കാരിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്തെ നെൽ കർഷകർ.
താങ്ങുവില ഇനത്തിൽ സപ്ലൈകോയ്ക്ക് കേന്ദ്ര സർക്കാർ നൽകാനുള്ള 1800 കോടി രൂപയുടെ കുടിശികയിൽ വെറും 203.94 കോടി രൂപ മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഈ തുക ബാങ്കുകളുടെ കടം വീട്ടാൻ മാത്രമേ തികയൂ എന്നതിനാൽ, സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകുന്നത് വലിയ പ്രതിസന്ധിയിലാണ്. കനറാ, എസ്.ബി.ഐ ബാങ്കുകൾ വഴിയാണ് മുൻപ് പി.ആർ.എസ് (കൈപ്പറ്റ് രസീത്) വായ്പയായി കർഷകർക്ക് പണം നൽകിയിരുന്നത്. ഇതിന്റെ മുതലും പലിശയും തിരിച്ചടച്ചിരുന്നത് സംസ്ഥാന സർക്കാരാണ്. മാർച്ച് 18 വരെയുള്ള പി.ആർ.എസ് തുക വിതരണം ചെയ്തിട്ടുണ്ടെങ്കിലും, കരാർ കാലാവധി കഴിഞ്ഞതോടെ കനറാ ബാങ്ക് ഇപ്പോൾ രസീതുകൾ സ്വീകരിക്കുന്നില്ല. കുടിശിക പൂർണ്ണമായി തീർത്താലേ ബാങ്കുകൾ കരാർ പുതുക്കാൻ തയ്യാറാവൂ. എസ്.ബി.ഐ രസീതുകൾ വാങ്ങുന്നുണ്ടെങ്കിലും കുടിശിക ലഭിക്കാതെ കർഷകർക്ക് പണം നൽകാൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടലാണ് കർഷകർ പ്രതീക്ഷിക്കുന്നത്.

അതേസമയം, കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 72 രൂപ വർദ്ധിപ്പിച്ച് 2,441 രൂപയാക്കിയിരുന്നു. മുൻവർഷമിത് 2,369 രൂപയായിരുന്നു. ഈ വർദ്ധനവോടെ കേരളത്തിൽ നെല്ലിന്റെ വില കിലോയ്ക്ക് 30.72 രൂപയാകും. എന്നാൽ, കേന്ദ്രം വില വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ തങ്ങളുടെ പ്രോത്സാഹന വിഹിതം ആനുപാതികമായി വെട്ടിക്കുറയ്ക്കുന്നതാണ് മുൻവർഷങ്ങളിലെ പതിവ്. ഇത്തവണ അത്തരം കുറവുകൾ വരുത്താതിരുന്നാൽ മാത്രമേ കേന്ദ്ര തീരുമാനത്തിന്റെ യഥാർത്ഥ ഗുണം കർഷകർക്ക് ലഭിക്കൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച മുഴുവൻ തുകയും അടുത്ത സീസൺ മുതൽ തടസ്സമില്ലാതെ കൈകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഇത് നടപ്പിലായാൽ അടുത്ത സീസൺ മുതൽ ഒരു കിലോ നെല്ലിന് 30.72 രൂപയും, ഒപ്പം 12 പൈസ കൈകാര്യച്ചെലവും കർഷകർക്ക് സ്വന്തമാകും.
Comments ()