പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ
തിരുവനന്തപുരം: വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിമാർക്ക് വൈക്കത്തെ ജനപ്രതിനിധികളുടെ നിവേദനം. വൈക്കം മഹാദേവ ക്ഷേത്ര കിഴക്കേനട ഭാഗത്ത് നിന്നും കൃഷ്ണൻ കോവിൽ വരെയുള്ള പാടെ തകർന്ന ദേവസ്വം റോഡ് നന്നാക്കാൻ ദേവസ്വം മന്ത്രിക്കാണ് നിവേദനം നൽകിയത്. കെ. ബിനിമോൻ എം.എൽ.എയും വൈക്കം നഗരസഭയും ചേർന്നാണ് ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയത്. ഈ തകർന്ന റോഡ് ദേവസ്വം ബോർഡിൻ്റെ കീഴിലുള്ളതാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾകടക്കമുള്ള യാത്രക്കാർക്ക് വഴി നടക്കാൻ കഴിയാത്ത രീതിയിലാണ് റോഡ് പാടെ തകർന്ന് കിടക്കുന്നത്. ഇത് അടിയന്തിരമായി ടാർ ചെയ്യണമെന്നാണ് ജനപ്രതിനിധികൾ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും കോവിലകത്തും കടവ് മത്സ്യ മാർക്കറ്റ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ അറിയിച്ചു. വൈക്കം നഗരസഭയ്ക്ക് ജനറൽ പർപ്പസ് ഗ്രാൻഡ് അനുവദിക്കുക, അൺടൈഡ് ഫണ്ട് അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകേണ്ട വേതന കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനവും എം.എൽ.എ കെ. ബിനിമോന്റെ കത്തുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നഗരസഭ നൽകിയത്. നഗരസഭ അംഗങ്ങളായ ഇടവട്ടം ജയകുമാർ, വി.അനൂപ്, പി.ഡി പ്രസാദ് എന്നിവരും ഡി.സി.സി പ്രസിഡണ്ടും എം.എൽ.എയുമായ നാട്ടകം സുരേഷും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Comments ()