മൂന്ന് മിനിട്ടിൽ മോഷ്ടിച്ചത് കോടികളുടെ ചിത്രങ്ങൾ
റോം: മൂന്നു മിനിറ്റ് കൊണ്ട് നടത്തിയ കൊള്ളയിൽ കൊണ്ടുപോയത് കോടികൾ വിലമതിക്കുന്ന മൂന്നു ചിത്രങ്ങൾ. പാരിസിലെ ലൂവ് മാതൃകയിൽ ഇറ്റാലിയൻ മ്യൂസിയത്തിലാണ് ഈ മാസ്റ്റർപീസ് കവർച്ച നടന്നത്. ഓഗസ്റ്റ് റെന്വാ, പോൾ സെസാൻ, ഹെൻറി മാറ്റിസ് എന്നീ ഫ്രഞ്ച് ഇതിഹാസ ചിത്രകാരുടെ അതുല്യ സൃഷ്ടികളാണ് കള്ളൻ കൊണ്ടുപോയത്. മുഖംമൂടി ധരിച്ചെത്തിയ 4 കള്ളന്മാർ വെറും 3 മിനിറ്റിലായിരുന്നു ഈ കവർച്ച നടത്തിയത്. വടക്കൻ ഇറ്റലിയിലെ പാർമ നഗരത്തിന് സമീപം മന്യാനി റോക്ക ഫൗണ്ടേഷൻ സ്വകാര്യ മ്യൂസിയത്തിൽ കഴിഞ്ഞ മാസം 22-ന് രാത്രിയിലാണ് മോഷണം നടന്നത്. റെന്വായുടെ 'ഫിഷ്' (1917), സെസാന്റെ 'സിൽ ലൈഫ് വിത്ത് ചെറീസ്' (1890), മാറ്റിസിന്റെ 'ഒഡാലിക് ഓൺ ദ ടെറസ്' (1922) എന്നീ പെയിന്റിങ്ങുകളാണ് കള്ളന്മാർ കടത്തിയത്. കോടികൾ വിലമതിക്കുന്ന സൃഷ്ടികളാണ് മോഷ്ടിക്കപ്പെട്ടത്. ഒന്നാം നിലയിലൂടെ അകത്തു കടന്ന് പെയിന്റിങ്ങുകളെടുത്തു പൂന്തോട്ടം വഴി മോഷ്ടാക്കൾ ഞൊടിയിടയിൽ മറഞ്ഞു. ഇതിനിടെ മ്യൂസിയത്തിലെ അലാറം മുഴങ്ങിയെങ്കിലും സുരക്ഷാ ഉദ്യോഗസ്‌ഥർ എത്തും മുൻപേ മോഷ്ടാക്കൾ കടന്നു. പാരിസിലെ ലൂവ് മ്യൂസിയത്തിൽ നിന്ന് കഴിഞ്ഞ ഒക്ടോബറിൽ 900 കോടി രൂപയുടെ രത്നാഭരണങ്ങൾ മോഷണം പോയിരുന്നു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ