പി.എം ശ്രീ പദ്ധതിയില്‍ തുടരും: മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പദ്ധതിയില്‍ കേന്ദ്ര സർക്കാരിനോട് ഇളവ് ആവശ്യപ്പെടുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. പി.എം ശ്രീയില്‍ തീരുമാനമെടുക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോണ്‍, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന സർക്കാർ തുടർനടപടി സ്വീകരിക്കുക.

പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുൻ സർക്കാർ പി.എം ശ്രീയുമായി ബന്ധപ്പെട്ട കരാറുകള്‍ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉപസമിതിയെ നിയോഗിച്ച് വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.
Comments ()