കെ.വി കനാലിലും വല്യാനപ്പുഴയിലും ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ
എസ്. സതീഷ്കുമാർ
വൈക്കം: ശുചിമുറി മാലിന്യം തള്ളുന്നത് മൂലം പൊറുതിമുട്ടിയിരിക്കുകയാണ് വൈക്കം തോട്ടുവക്കം മുതൽ തോട്ടകം വരെയുള്ള നാട്ടുകാർ. കെ.വി കനലിലും വല്ല്യാന പുഴയിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. കെ.വി കനാലിൽ പുത്തൻതോട്ടിലേക്ക് ശുചിമുറി മാലിനും തള്ളിയത് രണ്ടാഴ്ച മുമ്പാണ് വൈക്കം വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ വല്യനപ്പുഴ പാലത്തിന് സമീപമാണ് കഴിഞ്ഞദിവസം വീണ്ടും ശുചിമുറി മാലിന്യം തള്ളിയത്.
നഗരസഭയ്ക്കും വൈക്കം പോലീസിൻ്റെയും മൂക്കിന് താഴെയാണ് മാലിന്യം തള്ളൽ തുടർക്കഥയാവുന്നത്. പുഴയിലേക്കും തോട്ടിലേക്കും രാസവസ്തു കലർത്തിയ ശുചിമുറി മാലിന്യമടക്കം വ്യാപിച്ച് ഗുരുതര രോഗഭീതിയിലാണ് പ്രദേശം. രാത്രികാലങ്ങളിലും പുലർച്ചെയും ആണ് ഈ മാലിന്യം തള്ളൽ നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശം രാത്രി കാലത്ത് ഇരുട്ടു മൂടി കിടക്കുന്നത് മാലിന്യ നിക്ഷേപത്തിന് കാരണമാകുന്നതായും പരാതിയുണ്ട്. പോലീസിന്റെ ഒത്താശയോടെയാണ് മാലിന്യം തള്ളൽ തുടർച്ചയായി നടക്കുന്നതെന്നുമാണ് ആക്ഷേപം ഉയരുന്നത്. അതേസമയം ശക്തമായ നടപടിക്ക് പോലീസിനോട് ആവശ്യപ്പെട്ടതായും നടപടി ഉണ്ടാകാത്തപക്ഷം വെച്ചൂർ റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്തുമെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി അറിയിച്ചു. മഴക്കാലമായതോടെ തോട്ടിലേക്കും പുഴയിലേക്ക് മാലിന്യം വ്യാപിച്ച് പ്രദേശത്ത് മാത്രമല്ല സമീപപ്രദേശങ്ങളിലും ഗുരുതരമായ രോഗ ഭീഷണിയാണ് ഉയരുന്നത്.

Comments ()