വൈക്കം വെച്ചൂരിൽ 6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
എസ്. സതീഷ്കുമാർ
വൈക്കം: വെച്ചൂരിൽ വഴിയോര പെട്ടിക്കടയിൽ നിന്ന് ആറ് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൈക്കം എക്സൈസ് പിടിച്ചെടുത്തു. ഇന്നലെ സന്ധ്യയോടെ നടത്തിയ പരിശോധനയിലാണ് പെട്ടിക്കിടയ്ക്ക് സമീപം കാട്ടിൽ ഒളിപ്പിച്ചുവെച്ച ഹാൻസ്, കൂൾലിപ്പ് തുടങ്ങിയ ആറ് കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.
വെച്ചൂർ റൈസ്മെല്ലിന് സമീപം പ്രവർത്തിച്ചിരുന്ന പെട്ടിക്കടയിലാണ് സ്ഥിരമായി പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവന്നത്. ഇതിനുമുമ്പും ഇവിടെനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. വൈക്കം എക്സൈസിൻ്റെ പട്രോളിങ്ങിനിടെ ആൾക്കൂട്ടം കണ്ട് സംശയം തോന്നിയാണ് ഇവിടെ പരിശോധന നടത്തിയത്. കടയ്ക്ക് സമീപമായി കറുത്ത കൂടുകളിലായി കുറ്റിക്കാട്ടിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ആയിരുന്നു കടയിൽ ഉണ്ടായിരുന്നത്. സ്ഥിരമായി ഇവിടെനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തിട്ടും കടയുടെ പ്രവർത്തനം തടയാനോ പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്നവരെ കണ്ടെത്താനോ നടപടി ഉണ്ടായിട്ടില്ല. വെച്ചൂർ ബണ്ട് റോഡിലും സ്കൂൾ പരിസരങ്ങളിലും മയക്കുമരുന്ന് ഉൽപ്പന്നങ്ങളുടെ വില്പന വ്യാപകമാണെന്ന് പരാതിയും ഉയരുന്നുണ്ട്. പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും ഫൈൻ ഈടാക്കാനും മാത്രമേ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഈ കേസിൽ നിയമപരമായി ചെയ്യാനാകു. വൈക്കം എക്സ്സൈസ് റേഞ്ച് എസ്.ഐ ടി.എ പ്രമോദ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഇ.കെ. അനിൽ, പ്രിവൻ്റീവ് ഓഫിസർ കെ.വി. അഭിലാഷ്, എ.എസ് ദീപേഷ്, പി.ടി. മഹേഷ്, സുമിത മോൾ എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
Comments ()