മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി
എസ്. സതീഷ്കുമാർ
വൈക്കം: ജോലി തേടി എത്തിയ മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ താമസിച്ച് മലയാളം പഠിച്ച് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഒരു ആസ്സാംകാരി മിടുക്കിയുണ്ട് വൈക്കം വെച്ചൂരിൽ. ആസ്സാമിൽ ബോർബിസാ ഗ്രാമത്തിലെ ഹൈദരലി-ഫിറോസ ബീഗം ദമ്പതികളുടെ മകളായ ഹഫീസ ഖഥൂൻ എന്ന ആസ്സാംകാരിയാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയത്.
ആസ്സാമിൽ നിന്ന് എത്തി മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നഫീസയാണ് ഇപ്പോൾ നാട്ടിലെ താരം. മലയാളം സെക്കൻ്റ് ലാംഗ്വേജായി പഠിച്ചാണ് ഈ മിടുക്കി എല്ലാ വിഷയത്തിലു. എപ്ലസ് നേടിയത്. കുടവച്ചൂർ സെൻറ് മൈക്കിൾ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് മുതലുള്ള പഠനമാണ് ഈ ആസ്സാംകാരി മിടുക്കിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിക്കൊടുത്തത്. ഹഫീസ രണ്ടാം ക്ലാസ് പഠിക്കുന്ന സമയത്താണ് ആസ്സാമിൽ പാട്ടത്തിന് കൃഷി ചെയ്തിരുന്ന പിതാവ് ഹൈദരലി ജോലി തേടി വൈക്കത്ത് എത്തിയത്. കൂടെ കുടുംബവും കേരളത്തിലേക്ക് പറിച്ചുനട്ടു. അങ്ങനെയാണ് ഹഫീസയും സഹോദരൻ അബൂബക്കറും കേരളത്തിൽ പഠനം തുടങ്ങിയത്. വൈക്കം വെച്ചൂരിലെ ഒരു ഫാമിൽ ആയിരുന്നു പിതാവ് ആദ്യം ജോലി ചെയ്തിരുന്നത്. അപ്പോൾ ഹഫിസ പഠിച്ചത് ഇടയാഴം സെൻറ് മേരീസ് എൽപി സ്കൂളിലും. തുടർന്ന് അഞ്ചാം ക്ലാസ് മുതലാണ് ഹഫീസ സെൻ്റ് മൈക്കിൾസ് സ്കൂളിൽ മലയാളം സെക്കൻ്റ് ലാംഗേജായി പഠനം തുടങ്ങിയത്. സഹോദരൻ അബൂബക്കർ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇതിനിടെ ഫാമിലെ ജോലിയില്ലാതായ പിതാവ് സ്വന്തമായി റോഡരുകിൽ മത്സ്യ വില്പന തുടങ്ങി. വെച്ചൂർ ബണ്ട് റോഡിന് സമീപം വാടക വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. ഹഫിസയെ വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ മധുരവുമായെത്തി അനുമോദിച്ചു.
Comments ()