സഖാവ് പി. കൃഷ്ണപിള്ള പഠിച്ച സ്കൂളിൽ സ്റ്റേഡിയം നിർമ്മാണം നഗരസഭ തടഞ്ഞെന്ന്
ആരോപണം അടിസ്ഥാന രഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ
വൈക്കം: വൈക്കം വെസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി (മടിയത്തറ സ്കൂൾ) സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിലാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. സംസ്ഥാന സർക്കാർ സ്കൂളിന് കിഴക്ക് ഭാഗത്ത് ഒരേക്കറോളം വരുന്ന സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ സ്റ്റേഡിയം നിർമ്മിക്കാൻ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണ ഉദ്ഘാടനം 2025 ഓഗസ്റ്റ് 15ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്മാൻ ആണ് നിർവഹിച്ചത്. സ്റ്റേഡിയം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സ്കൂൾ അധികൃതർ നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ സ്കൂൾ അധികൃതർക്ക് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച സ്കൂൾ ആണിത്. അതേ സമയം സ്റ്റേഡിയം നിർമ്മാണം നഗരസഭ തടസ്സപ്പെടുത്തി എന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് വൈക്കം നഗരസഭ ചെയർപേർസൺ അബ്ദുൾസലാം റാവുത്തർ അറിയിച്ചു. മടിയത്ര സ്‌കൂളിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് ചുറ്റുമതിൽ കെട്ടുന്നത് റോഡ് വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും ഉള്ളിൽ താമസിക്കുന്ന മൂന്നു കുടുംബങ്ങളുടെ വഴി സൗകര്യം നഷ്ടപ്പെടുമെന്നും കാണിച്ച് പ്രദേശവാസികൾ ഒരു പരാതി നഗരസഭക്ക് നൽകിയിരുന്നു. പരാതി നഗരസഭ കൗൺസിൽ പരിഗണിക്കുകയും വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വൈസ് ചെയർപേർസൺ സൗദാമിനി അഭിലാഷ്, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഡി. രഞ്ജിത് കുമാർ, വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ബി. രാജശേഖരൻ , മുനിസിപ്പൽ എഞ്ചിനീയർ എന്നിവരടങ്ങിയ ഒരു സബ്ബ് കമ്മറ്റിയെ ചുമതലപ്പെടുത്തി. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ കമ്മറ്റിക്ക് അത് അന്വഷിച്ച് റിപ്പോർട്ട് നൽകുവാൻ സാധിച്ചില്ല. കൂടാതെ സ്ഥലത്തിൻ്റെ അതിർത്തി തർക്കം സംബന്ധിച്ച നിജസ്ഥിതി അറിയുന്നതിന് തഹസിൽദാർക്കും സ്‌കൂൾ എച്ച്.എമ്മിനും നഗരസഭ കത്തു നൽകിയിരുന്നു. ഇതിൻ്റെ മറുപടിയോ, നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച അറിയിപ്പോ നഗരസഭക്ക് ലഭിച്ചിട്ടില്ല. മുനിസിപ്പൽ ബിൽഡിങ്ങ് ചട്ടങ്ങളും പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ രമ്യമായ പരിഹാരം ഉണ്ടാകുന്നതു വരെ നിർമ്മാണ പ്രവർത്തനം നിറുത്തി വയ്ക്കാൻ നഗരസഭ ആവശ്യപ്പെടുകയാണുണ്ടായത്. വസ്‌തുത ഇതായിരിക്കെ നഗരസഭക്കു വിട്ടു കിട്ടിയ സ്ഥാപനത്തിൽ നഗരസഭ പോലും അറിയാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും പ്രവൃത്തികൾ ആരംഭിച്ചിട്ട് സ്വന്തം വീഴ്ച മറച്ചുവയ്ക്കാൻ തൽപ്പരകക്ഷികൾ നടത്തുന്ന പ്രചരണമാണിതെന്ന് ചെയർപേർസൺ ആരോപിച്ചു.
Comments ()