വൈക്കത്ത് ഹർത്താൽ പൂർണ്ണം
എസ്. സതീഷ് കുമാർ
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ മരണത്തിൽജാതി വിവേചനം ആരോപിച്ച് ദളിത് സംഘടനകൾ സംസ്ഥാനത്ത് നടത്തുന്ന ഹർത്താൽ വൈക്കത്ത് പൂർണ്ണം.
വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. മെഡിക്കൽ സ്റ്റോറുകൾ ഒഴികെ കടകൾ പൂർണമായും അടഞ്ഞു കിടന്നു. ഇരുചക്രവാഹനങ്ങൾ അടക്കം പ്രതിഷേധക്കാർ തടഞ്ഞു. രാവിലെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് മുമ്പിൽ ബസ് തടഞ്ഞു. തുടർന്ന് വലിയ കവലയിലെത്തിയ പ്രവർത്തകർ വാഹനങ്ങൾ തടയുകയാണ്. ഇതിനിടെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരും കാർ യാത്രക്കാരുമായി വലിയ കവലയിൽ വാക്കേറ്റം ഉണ്ടായി. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. വലിയ കവലയിൽ ഇരുചക്ര വാഹന യാത്രക്കാരുനുമായി ഉണ്ടായ തർക്കം ഉന്തിലും തള്ളിലും കലാശിച്ചു. വാഹനങ്ങൾ തടഞ്ഞ പ്രവർത്തകർ 10 മിനിറ്റ് പിടിച്ചിട്ട ശേഷം പോകാൻ അനുവദിച്ചു. വലിയകവലയിലെ റോഡ് ഉപരോധം തുടരുകയാണ്. ഇതിനിടെ നഗരത്തിൽ തുറന്നു പ്രവർത്തിച്ച ചില കടകൾ അടപ്പിച്ചത് തർക്കത്തിനിടയാക്കി. ഓഫീസുകൾ പലതും പത്തുമണി കഴിഞ്ഞതോടെയാണ് തുറന്നത്. ജീവനക്കാരുടെ ഹാജർ നിലയിൽ കുറവുണ്ട്. ഇതിനിടെ എറണാകുളം കോട്ടയത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ വലിയ കവലയിൽ എത്താതെ വഴി തിരിച്ചു വിട്ടത് മനസ്സിലാക്കിയ പ്രവർത്തകർ നഗരത്തിലെത്തി ബസുകൾ തടഞ്ഞ ശേഷം മുന്നറിയിപ്പ് നൽകി വിട്ടയച്ചു. തലയോലപ്പറമ്പിലും ഹർത്താൽ അനുകൂലികൾ റോഡ് തടഞ്ഞു.പെട്രോൾ പമ്പുകളടക്കം അടച്ചിട്ട നിലയിലാണ്. വൈകിട്ട് ആറുമണിവരെ വലിയ കവലയിൽ റോഡ് ഉപരോധിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു. വലിയ കവലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. കാര്യമായ പോലീസ് സാന്നിധ്യം വൈക്കത്തില്ലാത്തതും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ആകുന്നുണ്ട്.
Comments ()