വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ്
വൈക്കം: വേമ്പനാട്ട് കായലിന്റെയും പുഴകളിലെയും നദികളിലെയും ജലസ്രോതസ്സ് സംരക്ഷിക്കാന്‍ അടിയന്തര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പ് മേദാവികളുടെ യോഗം വിളിച്ചുകൂട്ടി ഫലപ്രസദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. വേമ്പനാട്ട് കായലിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് കര്‍ശനമായി തടയുകയും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് ഉചിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഇതിനായി ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മോൻസ് ജോസഫ് പറഞ്ഞു. ധീവരസഭ കോട്ടയം ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം എം.എല്‍.എ കെ. ബിനിമോനെ സമ്മേളനം ആദരിച്ചു.

ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ മുഖ്യ പ്രഭാഷണം നടത്തി. പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക സമിതി സംസ്ഥാന ചെയര്‍മാന്‍ അനില്‍ ബി. കളത്തില്‍, ജില്ലാ സെക്രട്ടറി വി.എം. ഷാജി, പി.കെ. കാര്‍ത്തികേയന്‍, മഹിളാസഭ സംസ്ഥാന സെക്രട്ടറി സുലഭ പ്രദീപ്, മഹിളാസഭ ജില്ലാ പ്രസിഡന്റ് വീണ അജി, മഹിളാസഭ ജില്ലാ സെക്രട്ടറി സീന ബേബി, ജില്ലാ ട്രഷറര്‍ സരസന്‍, ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments ()