വൈക്കം - തവണക്കടവ് ജങ്കാർ സർവീസ് അനിശ്ചിതത്വത്തിൽ; കരാറെടുക്കാൻ ആരുമില്ല
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം-തവണ കടവ് ജങ്കാർ സർവീസ് നിർത്തിയിട്ട് രണ്ടുമാസം ആയിട്ടും പുനരാരംഭിക്കുവാൻ കഴിയാതെ നഗരസഭ. മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും ആരും കരാർ എടുക്കാൻ വന്നില്ലെന്നാണ് നഗരസഭ പറയുന്നത്. നേരെ കടവ്- മാക്കേകടവ് പാലം ഉടനെ തുറക്കുന്നതിനാൽ നഷ്ടമുണ്ടാവും എന്ന കാരണത്താലാണ് കരാറെടുക്കാൻ ആരും തയ്യാറാകാത്തത് എന്നാണ് നഗരസഭ പറയുന്നത്. കരാർ എടുക്കണമെങ്കിൽ 40% യാത്രാ നിരക്ക് കൂട്ടണമെന്നാണ് കരാറുകാർ നഗരസഭയെ അറിയിച്ചത്.
മൂന്നുതവണ കരാറെടുക്കാൻ ആരും എത്താത്തതിനാൽ ഇരുചക്ര,മുച്ചക്ര വാഹനങ്ങൾക്കും യാത്രക്കാർക്കും ഒഴികെ 15 ശതമാനം നിരക്ക് കൂട്ടാൻ അനുവാദം നൽകിയിട്ടും കരാറുകാർ കയ്യൊഴിഞ്ഞെന്നാണ് നഗരസഭ ചെയർമാൻ അറിയിച്ചത്. ഇതോടെയാണ് ജങ്കാർ സർവീസ് നിലക്കും എന്ന സൂചന പുറത്തുവരുന്നത്. നിലവിൽ മറ്റൊരു നടപടിക്കും നഗരസഭ തയ്യാറായിട്ടുമില്ല. കരാർ തുകയിൽ കുറവ് വരുത്തിയാൽ മാത്രമേ യാത്രക്കാരെ ബാധിക്കാതെ ജങ്കാർ സർവീസ് ഇനി സാധ്യമാകൂ എന്നതാണ് നിലവിലെ സ്ഥിതി. എന്നാൽ നഗരസഭയ്ക്കും ചേന്നം പള്ളിപ്പുറം പഞ്ചായത്തിനും നഷ്ടം വരുന്ന തീരുമാനത്തിന് കടമ്പകളും ഉണ്ട്.

പ്രതിവർഷം നിശ്ചിത ശതമാനം വീതം തുക കൂടിയാണ് ജങ്കാർ കരാർ നിശ്ചയിക്കുന്നത്. ഈ മാനദണ്ഡം മാറ്റാൻ നടപടി ഉണ്ടായാൽ മാത്രമേ ജങ്കാർ ഇനി കായലിൽ ഇറങ്ങൂ എന്നതാണ് അവസ്ഥ. നഗരസഭാ കൗൺസിൽ അടക്കം ഇത് ചർച്ചചെയ്യുന്ന നടപടിയും രണ്ടുമാസമായി ഉണ്ടായിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ഇരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കരാറുകാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ വാഹന യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ ജങ്കാർ സർവീസ് ഇനി ഉണ്ടാവില്ല എന്നതാണ് നിലവിലെ സ്ഥിതി.
Comments ()