ജപ്പാനിൽ ശക്തമായ ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി
ടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ക്യൂഷു ദ്വീപിലുള്ള കുമാമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തെത്തുടർന്ന് മേഖലയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുമാമോട്ടോയിലെ കഷിമയിലുള്ള പ്രമുഖ ഷോപ്പിംഗ് മാളിന്റെ രണ്ടാം നില തകർന്നു വീണ് തീപിടുത്തമുണ്ടായി. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്തത്തിൽ ചരിത്രപ്രസിദ്ധമായ കുമാമോട്ടോ കോട്ടയുടെ സംരക്ഷണ മതിലിന്റെ ഒരു ഭാഗവും തകർന്നു വീണു.

ഭൂകമ്പത്തിന് തൊട്ടുപിന്നാലെ തീരദേശ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ജപ്പാൻ കാലാവസ്ഥാ ഏജൻസി അത് പിൻവലിച്ചു. അപകടത്തെത്തുടർന്ന് മേഖലയിലെ ബുള്ളറ്റ് ട്രെയിൻ സർവീസുകളും വിമാനത്താവള പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധവും വാർത്താവിനിമയ സൗകര്യങ്ങളും വിച്ഛേദിക്കപ്പെട്ടു. കൂടുതൽ പ്രകമ്പനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
Comments ()