എം.ആർ. അജിത് കുമാറിന് തിരിച്ചടി: ഹർജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തളളി
ന്യൂഡൽഹി: സസ്‌പെൻഷൻ നടപടികൾക്കെതിരെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സമർപ്പിച്ച ഹർജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തളളി. നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവും വിസമ്മതിച്ചു. തന്റെ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത് കുമാർ അടിയന്തര ഹർജിയുമായി ട്രൈബ്യൂണലിനെ സമീപിച്ചത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പുതിയ ഡി.ജി.പിയെ തീരുമാനിക്കാൻ ഇരിക്കെയാണ് ഈ നീക്കം. തന്നെക്കാൾ ജൂനിയറായ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കുമെന്നും, സീനിയോറിറ്റി മറികടന്നുള്ള നിയമനം അടിയന്തരമായി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മൂന്നു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

തന്റെ സസ്‌പെൻഷൻ ഉത്തരവ് ഗവർണർക്കു വേണ്ടി ചീഫ് സെക്രട്ടറിയാണ് ഒപ്പിട്ടതെന്നും, പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് അതിന് നിയമപരമായി ഉത്തരവിറക്കേണ്ടതെന്നും അജിത് കുമാർ വാദിച്ചു. എന്നാൽ, അജിത് കുമാറിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് സർക്കാർ തിരിച്ചടിച്ചു. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച് ഇരകൾക്ക് നീതി നിഷേധിച്ചതിലൂടെ പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞിട്ടുണ്ടെന്നും, അജിത് കുമാർ ഡി.ജി.പി സ്ഥാനത്തിന് യോഗ്യനല്ലെന്നും സർക്കാർ വ്യക്തമാക്കി.
Comments ()