വൈക്കം അമ്മച്ചി കൊട്ടാരത്തിന് ശാപമോക്ഷം: പൈതൃക തനിമയോടെ നവീകരണം ആരംഭിച്ചു
എസ്. സതീഷ്കുമാർ
വൈക്കം: വടക്കേ നടയിലെ അമ്മച്ചി കൊട്ടാരത്തിന് ശാപമോഷമാകുന്നു. വർഷങ്ങളായി മേൽക്കൂര ചോർന്നൊലിച്ച് കിടന്ന രാജഭരണകാലത്തെ അമ്മച്ചി കൊട്ടാരത്തിൻ്റെ മേൽക്കൂരയാണ് നവീകരിക്കുന്നത്. വടക്കേ കൊട്ടാരത്തിന് എതിർഭാഗത്തായി ക്ഷേത്രദർശനത്തിനെത്തുന്ന രാജകുടുംബത്തിലെ സ്ത്രീകൾക്കും അഷ്ടമിക്കാലത്ത് ഉദയനാപുരത്തപ്പൻ്റെ വരവും ദർശിക്കാനായി അന്തപ്പുരവാസികളായ സ്ത്രീകൾക്ക് വേണ്ടി നിർമ്മിച്ചതാണ് അമ്മച്ചി കൊട്ടാരം എന്നാണ് പറയപ്പെടുന്നത്. നിലവിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം ആയാണ് ഇത് പ്രവർത്തിക്കുന്നത്. പണ്ടുകാലത്തെ പരന്ന ഓടിന്റെ ടൈലുകൾ പാകിയതാണ് അമ്മച്ചി കൊട്ടാരത്തിന്റെ മേൽക്കൂര. തനിമ നിലനിർത്തി ആണ് മേൽക്കൂരയുടെ നവീകരണം നടക്കുന്നത്. മഴക്കാലത്തിനു മുമ്പ് പണികൾ പൂർത്തിയാക്കാനാണ് നീക്കം. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കോട്ടയം ഡിവിഷന്റെ നേതൃത്വത്തിൽ 35 ലക്ഷം രൂപയോളം മുടക്കിയാണ് പൈതൃക തനിമയിൽ കൊട്ടാരത്തിന്റെ നവീകരണം നടക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങൾക്ക് ഒന്നും കേടുപാടുകൾ ഇല്ല. വടക്കേനട റോഡിനോട് ചേർന്നാണ് അമ്മച്ചി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കാര്യാലയം ആയിട്ടും അമ്മച്ചി കൊട്ടാരം ചോർന്നൊലിച്ചു കിടക്കുന്നത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. മൂന്നു മുറികളും ശുചിമുറിയും വരാന്തയും ഉള്ളതാണ് അമ്മച്ചി കൊട്ടാരം. ആധുനികകാലത്തെ അനിവാര്യമായ മാറ്റങ്ങൾ ഓഫീസിൽ വന്നിട്ടുണ്ടെങ്കിലും പഴയകാല കസേരകളും മേശകളും ആണ് ഇവിടെ ഉപയോഗിക്കുന്നത്. മേൽക്കൂരയുടെയും റോഡരികിലുള്ള ജനൽ ഷെയ്ഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ ഒരു പൈതൃക സ്മാരകമായ അമ്മച്ചി കൊട്ടാരമാവും ഇനി പഴയകാല തനിമയുടെ കാഴ്ചയൊരുക്കുക.
Comments ()