ദുരന്തം കാത്തു നിൽക്കാതെ നടപടി വേണം; വൈക്കം തെക്കേനട സർക്കാർ സ്കൂളിൽ മരങ്ങളും മതിലും അപകടാവസ്ഥയിൽ
എസ്. സതീഷ്കുമാർ
വൈക്കം: തെക്കേനട സർക്കാർ ഹയർസെക്കൻ്ററി ഹൈസ്കൂളിൽ റോഡരുകിൽ നിൽക്കുന്ന മരങ്ങളും തകർച്ചാ ഭീഷണിയിലായ മതിലും ഗുരുതര അപകട സ്ഥിതിയിൽ. വൈക്കം വെച്ചൂർ റോഡരുകിൽ സ്കൂളിൽ നിൽക്കുന്ന മരങ്ങൾ ചെരിഞ്ഞ നിലയിലാണ്. സ്കൂൾ മൈതാനത്തിന് പടിഞ്ഞാറു ഭാഗത്ത് സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള 12 അടിയോളം ഉയരമുള്ള മതിലും ചെരിഞ്ഞ നിലയിൽ അപടകാവസ്ഥയിലാണ്. ആഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വരെ 500 ഓളം കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിലാണ് ഈ അപകടസ്ഥിതി.
സ്കൂളിലെ പഴയ ഇരുനില കെട്ടിടത്തിന് സമീപം നിൽക്കുന്ന മരങ്ങളാണ് അപകടഭീഷണി ഉയർത്തുന്നത്. ഇതിൽ രണ്ടു മരങ്ങൾ ചരിഞ്ഞ് മതിലിൽ മുട്ടിനിൽക്കുന്ന സ്ഥിതിയാണ്. ഒരു വർഷം മുമ്പ് ഒരു മരം മറിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. ഏറെ തിരക്കേറിയ വൈക്കം വെച്ചൂർ റോഡരുകിലാണ് സ്കൂൾ കെട്ടിടത്തിന് സമീപം വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് മറിയാവുന നിലയിൽ മരങ്ങൾ നിൽക്കുന്നത്. മരങ്ങൾ വെട്ടി നീക്കണമെന്ന് ഏറെ നാളുകളായി സ്കൂൾ പി.ടി.എ അടക്കം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സ്കൂൾ കെട്ടിടങ്ങൾക്ക് മുകളിലേക്കും മരശിഖരങ്ങൾ ഇവിടെ ചാഞ്ഞു നിൽക്കുന്നു. മൈതാനത്തിന് സമീപം സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ മതിലിന്‍റെ അവസ്ഥയാണിത്. അടിത്തറയാകെ ഇളകി മതിൽ ചരിഞ്ഞനിലയിലാണ്. പത്തോളം കുടുംബങ്ങൾക്കുള്ള വഴിക്ക് സമീപമാണ് ഈ മതിൽ ഉള്ളത്.നിലവിൽ കനത്ത മഴയിൽ മതിൽ ഏതു നിമിഷവും സ്കൂളിലേക്ക് മറിയുന്ന സ്ഥിതിയാണ് വലിയ അപകട ഭീഷണി ഉയർത്തുന്നത്. എന്നാൽ സ്കൂളിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കുന്ന പദ്ധതിയിൽ മതിലും പൊളിച്ചു പണിയുമെന്നാണ് അധികൃതരുടെ വിശദീകരണം. സ്കൂളിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി നീക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ വിദ്യാർഥികൾക്കും യാത്രക്കാർക്കും അടക്കം ഈ മഴക്കാലത്ത് വലിയ അപകടസാധ്യതയണുള്ളത്.
Comments ()