ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു
എസ്. സതീഷ്കുമാർ
കടുത്തുരുത്തി: മുൻ ഇടത് ഭരണ സമിതിയുടെ കാലത്ത് പ്രതിസന്ധിയിലായ കടുത്തുരുത്തി മാന്നാർ കാർഷിക സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപം നാല് വർഷമായി മടക്കി കിട്ടാത്തതിൽ നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
മാന്നാർ മണലേൽ അനില ബാബുവും ഭർത്താവ് ബാബു തോമസുമാണ് നാല് മക്കളുമായി ബാങ്കിലെത്തി അത്മഹതൃക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് ഇവർ ബാങ്കിൽ എത്തി ഏറെനേരം നാല് മക്കളുമായി ആത്മഹത്യാ ഭീഷണിയുമായി കുത്തിയിരുന്നത്. കടുത്തുരുത്തി പോലീസും നിലവിലെ ബോർഡ് അംഗവും എത്തി ചർച്ച നടത്തിയെങ്കിലും ഇവർ പണം കിട്ടണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. അഞ്ചുമണിയോടെ പോലീസ് ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയും ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് കയ്യിലിരുന്ന പെട്രോൾ ബാബു ദേഹത്ത് ഒഴിച്ചത്. പോലീസ് ബലമായി പിടിച്ചു നിലത്ത് കിടത്തിയാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ ഇയാൾ പല പ്രാവശ്യം കയ്യിലുണ്ടായിരുന്ന ലൈറ്റർ കത്തിക്കാൻ ശ്രമം നടത്തി. ബാങ്കിലും കുട്ടികളുടെ ശരീരത്തിലുമടക്കം പെട്രോൾ വീണിരുന്നു. എന്നാൽ ലൈറ്റർ കത്തിക്കാൻ സാധിക്കാത്ത രീതിയിൽ പോലീസ് ബലം പ്രയോഗിച്ചത് കൊണ്ടാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബാബുവിനെ ബലംപ്രയോഗിച്ച് ബാങ്കിന് പുറത്തെത്തിച്ച് ഫയർഫോഴ്സ് പെട്രോൾ കഴുകികളയുകയായിരുന്നു. മുൻ ഭരണസമിതിയുടെ കാലത്താണ് ബാങ്കിലെ ഒരു ജീവനക്കാരി മുഖേന ഇവർ ബാങ്കിൽ നാല് ലക്ഷം രൂപ നിക്ഷേപിച്ചത്. എന്നാൽ 2022 ഓടെ ബാങ്ക് പ്രതിസന്ധിയിലായി. പിന്നീട് പലതവണയായി ഇവർക്ക് ഒരു ലക്ഷം രൂപയോളം മടക്കി കൊടുത്തു. ബാക്കി മൂന്നു ലക്ഷം രൂപയ്ക്ക് കയറിയിറങ്ങി നടന്നിട്ടും പോലീസിൽ പരാതി നൽകിയിട്ടും കിട്ടാതെ വന്നതോടെയാണ് ഇവർ ആത്മഹത്യാ ഭീഷണിയുമായി എത്തിയത്. വീടിൻ്റെ ആധാരമടക്കം പണയത്തിൽ ആണെന്നും കുട്ടികളെ പഠിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും ബാബു പറഞ്ഞു. പത്താം ക്ലാസിലും ഒമ്പതാം ക്ലാസിലും മൂന്നാം ക്ലാസിലും പിടിക്കുന്ന മൂന്ന് പെൺകുട്ടികളും ഒന്നാം ക്ലാസുകാരനായ ഒരു മകനുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്. കഴിഞ്ഞവർഷം ഇവർ വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു. ബാങ്ക് പ്രതിസന്ധിയിൽ ആണെന്നും സഹകരണ വകുപ്പിന്റെ പരിശോധന നടക്കുകയാണെന്നും ബാങ്ക് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ഇടത് ഭരണ സമിതിയുടെ കാലത്ത് നടന്ന ക്രമക്കേടുകൾ മൂലമാണ് ബാങ്ക് പ്രതിസന്ധിയിൽ ആയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിരവധി പേർക്ക് പണം കിട്ടാനുണ്ടെന്നും ഇനിയും ഇവിടെ ആത്മഹത്യ നടക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്.
Comments ()