സി.പി.എം പ്രവർത്തകരെ കോടതി വെറുതെ വിട്ടു
കടുത്തുരുത്തി: യുവതിയെ അപമാനിച്ചെന്ന കടുത്തുരുത്തി പോലീസ് കേസിൽ സി.പി.എം പ്രാദേശിക നേതാക്കളെ കോടതി വെറുതെ വിട്ടു. അതിർത്തി തർക്കത്തെത്തുടർന്ന് പൊതുവഴിയിൽ യുവതിയെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ചുരിദാർ വലിച്ചുകീറി അപമാനിച്ചുവെന്നും തള്ളിയിട്ടുവെന്നുമുള്ള പരാതിയിൽ കടുത്തുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കടുത്തുരുത്തി പോലീസ് ക്രൈം നമ്പർ 655/2015 ആയി രജിസ്ട്രർ ചെയ്ത കേസിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. കല്ലറ പഞ്ചായത്തിലെ സി.പി.എം നേതാക്കളും പ്രവർത്തകരുമായ മംഗലത്ത് കൃഷ്ണകുമാർ, കുടിലഴിക്കകത്ത് പ്രസാദ്, കിഴക്കേ കുന്നുംപുറത്ത് സുഗുണൻ, കുറിച്ചിപ്പറമ്പിൽ സന്തോഷ് എന്നിവരെയാണ് കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിട്ടത്.

അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ ഒരാളൊഴികെ നാല് പേരാണ് കോടതിയിൽ ഹാജരായത്. വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് എൻ.എസ് ചിത്രലേഖയാണ് പ്രതികൾ കുറ്റക്കാരല്ല എന്ന് കണ്ട് വെറുതെ വിട്ടതായി ഉത്തരവിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി.ആർ പ്രമോദ്, അനുമോൾ ഷാജി എന്നിവർ ഹാജരായി.
Comments ()