ജനവാസ മേഖലയിലെ ഫാം മലിനീകരണം: നടപടിയെടുക്കാതെ വൈക്കം നഗരസഭ
എസ്. സതീഷ്കുമാർ
വൈക്കം: നഗരത്തിൽ വീടുകളോട് ചേർന്ന് തെക്കേ നടയിൽ പ്രവർത്തിക്കുന്ന ശ്രീവല്ലി സൈലേജ് ആൻഡ് ഫാം പ്രോഡക്ടിന്റെ പ്രവർത്തനത്തിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം ഉണ്ടായിട്ടും നടപടിയെടുക്കാതെ നഗരസഭ.
നാലുവർഷം മുമ്പ് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ്, മാനദണ്ഡങ്ങൾ പാലിക്കാതെയും പരിസര മലിനീകരണം ഉണ്ടാക്കുന്ന രീതിയിലുമാണ് ഫാമിന്റെ പ്രവർത്തനമെന്ന് കണ്ടെത്തിയിരുന്നു. നടപടിയെടുക്കാൻ നഗരസഭയ്ക്ക് നിർദേശവും നൽകി. എന്നാൽ തുടക്കത്തിൽ ഏതാനും പശുക്കൾ മാത്രം ഉണ്ടായിരുന്ന ഫാമിൽ ഇപ്പോൾ പതിനഞ്ചോളം പശുക്കൾ ഉണ്ടെന്നു മാത്രമല്ല ഇപ്പോഴും വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പശുക്കളുടെ വിസർജ്യവസ്തുക്കൾ സംസ്കരിക്കാൻ മതിയായ ബയോഗ്യാസ് പ്ലാൻറ് ഇവിടെയില്ലെന്ന് 2022ൽ മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.

ഈ മാലിന്യങ്ങൾ പ്രദേശത്ത് ഒഴുക്കി സമീപ വീടുകളിലെ കുളങ്ങളും കിണറുകളും മലിനമായ സ്ഥിതിയിലാണ്. വയോധികരായവർക്കടക്കം ശ്വസന പ്രശ്നങ്ങളും ത്വക്ക് രോഗങ്ങളും കണ്ടു തുടങ്ങി. വീടുകളിൽ നിന്ന് പാലിക്കേണ്ട അകലം പോലും പാലിക്കാതെയാണ് ഫാം പ്രവർത്തിക്കുന്നത് എന്നാണ് പ്രദേശവാസികളുടെ പരാതി. പ്രദേശത്ത് ദുർഗന്ധം മാത്രമല്ല പുതിയ പ്രൊഡക്റ്റുകളുടെ ഭാഗമായുള്ള പുകയും ഉയരുന്നതായാണ് ആക്ഷേപം. നഗരസഭയുടെ അനാസ്ഥയും മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പാലാ ആർ.ഡി.ഒക്കും, കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ് 12 ഓളം വരുന്ന പ്രദേശത്തെ കുടുംബങ്ങൾ.
Comments ()