പെരുവയിൽ നായ്ക്കളെ വിഷം കൊടുത്തു കൊന്നതിൽ പ്രതിഷേധം
എസ്. സതീഷ്കുമാർ
കടുത്തുരുത്തി: തെരുവ് നായ്ക്കൾ നാട്ടിൽ ഭീഷണിയാവുമ്പോൾ കണ്ണടക്കുന്ന പഞ്ചായത്ത് നായ്ക്കളെ കൊല്ലാൻ കൂട്ട് നിൽക്കുന്നുവെന്ന പരാതിയുമായി നായ്ക്കളുടെ സംരക്ഷണത്തിനായി ഒരു പ്രതിഷേധം.
കടുത്തുരുത്തി പെരുവയിലാണ് മുളക്കുളം പഞ്ചായത്തിന് മുൻമ്പിൽ നായ് സ്നേഹ കൂട്ടം ധർണ്ണ നടത്തിയത്. ആഹാരത്തിൽ വിഷം നൽകി പെരുവയിലും പരിസരത്തുമായി ഒൻമ്പത് നായ്ക്കളെ കൊന്നതിനെതിരെയായിരുന്നു മുളക്കുളം പഞ്ചായത്തിൽ പ്രതിഷേധം നടന്നത്. നായ്ക്കളെ ക്രൂരമായി കൊല്ലുന്നത് തടഞ്ഞ് എ.ബി.സി നിയമം നടപ്പാക്കുക എന്ന ആവശ്യവുമായാണ് നായ സ്നേഹ കൂട്ടത്തിൻ്റെ പ്രതിഷേധം നടന്നത്. മുളക്കുളം ഗ്രാമ പഞ്ചായത്തിലെ പെരുവ ടൗണിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തി ഭക്ഷണത്തിൽ വിഷം കലർത്തി നൽകി ഒൻമ്പത് നായകളെ കൊന്നുവെന്നാണ് പരാതി. കഴിഞ്ഞ ആഴ്ച മുളക്കുളം പഞ്ചായത്തിലെ ആപ്പാഞ്ചിറ - പതിനൊന്നാം വാർഡിലും, വിഷം ഉള്ളിൽ ചെന്ന് രണ്ട് നായ്ക്കൾ ചത്തിരുന്നു.

എ.ബി.സി - പദ്ധതി നടപ്പാക്കാതെ മുളക്കുളം ഗ്രാമ പഞ്ചായത്ത് അധികാരികൾ പരസ്പരം പഴിചാരുകയാണെന്നാണ് നായ സ്നേഹ കൂട്ടത്തിൻ്റെ പരാതി. ഇരുപത്തി അഞ്ച് വർഷത്തിനിടയിൽ മുളക്കളം ഗ്രാമ പഞ്ചായത്തിൽ ഒരു നായയെ പോലും വന്ധ്യംകരിക്കുവാൻ നടപടി ഉണ്ടായില്ലെന്നു ആക്ഷേപമുയരുന്നുണ്ട്. എന്നാൽ മൃഗസ്‌നേഹികളെ കുറ്റം പറയുന്ന പഞ്ചായത്ത് എ.ബി.സി പദ്ധതി നടപ്പാക്കി നായ്കൾ പെരുകുന്നത് തടയുവാനും, വാക്സിനേഷൻ കൃത്യമായി നൽകുവാനും നായകൾക്ക് ഭക്ഷണവും ഷെൽട്ടർ സൗകര്യം ഒരുക്കുവാനും നടപടി എടുക്കണമെന്നാണ് ആവശ്യം. മുളക്കുളം പഞ്ചായത്തിൽ മാത്രം 11 നായകൾ കൊല്ലപ്പെട്ടതായും ഇവർ പറയുന്നു. നായ്ക്കളെ ക്രൂരമായി കൊല്ലുന്നവർക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പെരുവയിലെ നായ സ്നേഹകൂട്ടത്തിൻ്റെ നേതൃത്വത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തിയത്. സംഘടന രക്ഷാധികാരി ടി.എം സദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്
ബിജു കോസ്കോ, അനി ചെല്ലാങ്കൽ, ദിവ്യ മുളക്കുളം, സി.എ ഐസക്, അംബിക ആലുവ, ജയസുധ, കിഷോർ അവർമ, ബിനോജ്കുമാർ, എൻ.ഒ ബേബി, അമ്പിളി ദിവാകരൻ, ഷിനോദയാസാഗർ, മനു വർഗീസ്, സബിൽ കൊട്ടാരത്തിൽ, ശ്യാംലാൽ കുന്നപ്പിള്ളി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Comments ()