വൈക്കത്തെ പരാജയം; സി.പി.ഐ നേതൃത്വം പ്രതിക്കൂട്ടിൽ
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കത്തെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സി.പി.ഐ നേതൃത്വം പ്രവർത്തകരോട് മറുപടി പറയേണ്ടി വരും എന്ന സൂചനകളാണ് പുറത്ത് വരുന്നത്.
മൂന്നര പതിറ്റാണ്ടിന് ശേഷം, കോട്ട പോലെ ഉറച്ച പാർട്ടി മണ്ഡലത്തിലെ കനത്ത പരാജയം സി.പി.ഐ നേതൃത്വത്തിന് കനത്ത പ്രഹരമായി മാറുകയാണ്. താഴെത്തട്ടിലെ ഒരു വിഭാഗം പ്രവർത്തകർ മണ്ഡലം, ജില്ലാ നേതൃത്വങ്ങൾക്കെതിരെ പരാതി ഉയർത്തുകയും അവരിൽ ചിലരെല്ലാം പാർട്ടി വിടുകയും ചെയ്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇതിനിടെ സി.പി.ഐ നേതൃനിരയിലുള്ളവർ അടക്കം നിരവധി ഇടതുപക്ഷ പ്രവർത്തകർ ബി.ജെ.പിയിലേക്ക് ചേക്കേറാൻ തയ്യാറായിട്ടുണ്ടെന്ന് പാർട്ടി വിട്ട് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എം.എൽ.എ കെ. അജിത്ത് വൈക്കംവാർത്തയോട് പറഞ്ഞു. സി.പി.ഐ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കെ.അജിത്ത് അടുത്ത ദിവസങ്ങളിൽ തന്നെ സി.പി.ഐക്കാർ ഉൾപ്പെടെ നിരവധി പേർ ബി.ജെ.പിയിൽ ചേരുമെന്നും പറഞ്ഞു. അതേസമയം ഇടതുപക്ഷത്തിന് മേൽക്കൈയുള്ള പഞ്ചായത്തുകളിൽ അടക്കം ഭൂരിപക്ഷം നഷ്ടമായിട്ടുണ്ടെന്നും പരാജയ കാരണങ്ങൾ പാർട്ടി പരിശോധിക്കുമെന്നുമാണ് സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച, സി.പി.ഐ ജില്ലാ എക്സി.അംഗം കൂടിയായ പി. പ്രദീപ് പറയുന്നത്. തലയാഴത്തും വെച്ചൂരും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെന്നും പി. പ്രദീപ് പറഞ്ഞു. എന്നാൽ ഒരു ഘട്ടത്തിലും അട്ടിമറി സാധ്യത ആരും ചൂണ്ടിക്കാട്ടിയില്ലെന്ന് പി. പ്രദീപ് പറയുമ്പോൾ വോട്ടുകൾ മറിയുമെന്നും യു.ഡി.എഫ്, അട്ടിമറി ഉണ്ടാകുമെന്നും സി.പി.ഐ പ്രവർത്തകരെയടക്കം അറിയിച്ചിരുന്നു എന്നുമാണ് കെ. അജിത്ത് പറയുന്നത്. കൂടാതെ കള്ള് ചെത്ത് വ്യവസായത്തെ അവഗണിച്ച് ഇടത് സർക്കാർ ബാർ മുതലാളിമാരെ സഹായിച്ച നിലപാടിലും, സി.പി.ഐ നേതൃത്വം ഇതിൽ ഇടപെടൽ നടത്താത്തതിലും പ്രതിഷേധിച്ച് സി.പി.ഐക്ക് ഏറെ സ്വാധീനമുള്ള മേഖലയായ ചെത്തുതൊഴിലാളികളും കുടുംബങ്ങളും വൈക്കത്ത് യു.ഡി.എഫിന് അനുകൂലമായി നിലപാടെടുത്തെന്നും വിലയിരുത്തലുണ്ട്. സി.പി.ഐയുടെ പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ ഗുരുതര വീഴ്ചയാണ് ഈ വോട്ടുകൾ സംരക്ഷിക്കാൻ കഴിയാതെ വന്നതെന്നാണ് വിമർശനം ഉയരുന്നത്. തലയാഴത്തടക്കം സി.പി.ഐ ശക്തികേന്ദ്രങ്ങളിൽ യു.ഡി.എഫിന് ലീഡ് നേടാനായതും സി.പി.ഐ നേതൃത്വത്തിനെതിരെയുള്ള കുറ്റപത്രമായി മാറും. അടിയൊഴുക്കുണ്ടാകുമെന്ന് സൂചനകൾ ലഭിച്ചിട്ടും നേതൃത്വം അമിത ആത്മവിശ്വാസവുമായി പ്രവർത്തിച്ചതാണ് സി.പി.ഐക്ക് വൈക്കത്ത് നാണക്കേടായി മാറിയ യു.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്നും ഇടത് ക്യാമ്പുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. യു.ഡി.എഫ് നേതൃത്വവും പ്രവർത്തകരും ഒന്നായി തങ്ങളുടെ സ്ഥാനാർത്ഥിക്ക് വിജയപാത ഒരുക്കിയപ്പോൾ സി.പി.ഐ നേതൃത്വം വൈക്കത്ത് പ്രതിക്കൂട്ടിലാവുകയാണ്.
Comments ()