കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലുള്ള സമിതിയുടെ പരിശോധന പൂര്‍ത്തിയായി. എം.സി റോഡില്‍ കാരിത്താസ് ജംഗ്ഷന്‍, സംക്രാന്തി, കുമാരനല്ലൂര്‍, ചൂട്ടുവേലി, എസ്.എച്ച്. മൗണ്ട്, നാഗമ്പടം എന്നിവിടങ്ങളിലാണ് സമിതി സന്ദര്‍ശനം നടത്തിയത്. തിരുവാതുക്കല്‍, ഈരയില്‍ക്കടവ് എന്നിവിടങ്ങളിലും പരിശോധന നടന്നു. ചിങ്ങവനം മുതല്‍ പുളിമൂട് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും ജൂണ്‍ നാലിന് പരിശോധന നടത്തിയിരുന്നു.

നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ജൂണ്‍ ഒന്നിനു ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘത്തെ ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി ഏര്‍പ്പെടുത്താവുന്ന പുന:ക്രമീകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നതിനായി നിയോഗിച്ചത്. നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, കോട്ടയം ആര്‍.ടി.ഒ. ഡി. ജയരാജ്, പൊതുമരാമത്ത് വകുപ്പ് എന്‍.എച്ച് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കെന്നത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.എസ് ജയരാജ്, മെയിന്റനന്‍സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ആര്‍. ജീജ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മായ കെ. നായര്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍ രാജ്, ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.എസ്. സുര എന്നിവരടങ്ങന്ന പരിശോധന സമിതിയാണ് വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Comments ()