മൂത്തേടത്തുകാവിൽ ദേശഗുരുതി ഫെബ്രുവരി 6 ന്
വൈക്കം: മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന വടക്ക് പുറത്ത് ദേശ ഗുരുതി ഫെബ്രുവരി ആറിന് നടക്കും. വടക്കു പുറത്ത് ദേശഗുരുതിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഊരാഴ്മയും മുൻ ശബരിമല - ആറ്റുകാൽ മേൽശാന്തിയുമായ ഇണ്ടംതുരുത്തി മന എൻ. നീലകണ്ഠൻ നമ്പൂതിരി, തീയാട്ട് ആചാര്യൻ തലയാഴം തെക്കേടത്ത് ശശിധര ശർമ്മ എന്നിവർ അറിയിച്ചു.
ഫെബ്രുവരി ആറിന് ദീപാരാധനക്ക് ശേഷം വൈകുന്നേരം7.30ന് മേൽശാന്തി ജയചന്ദ്രൻ പോറ്റിയുടെ കാർമ്മികത്വത്തിൽ തെക്കു പുറത്ത് ഗുരുതി, തുടർന്ന് മണ്ഡപത്തിൽ എഴുതിയ ദേവിയുടെ രൂപം മായ്ച്ച് തീയാട്ട് നടത്തി, അതേ വേഷത്തിൽ തീയാട്ട് ആചാര്യൻ രാത്രി എട്ടിന് ആരംഭിക്കുന്ന വടക്കുപുറത്ത് ഗുരുതിയുടെ തർപ്പണം രാത്രി 12നാണ്. 256 ഖണ്ഡങ്ങളിലാണ് ഗുരുതിക്കളം ഒരുക്കുന്നത്. 256 നാഴി അരിയുടെ വറ നിവേദ്യം 32 നാഴി അരിയുടെ വറപൊടി, 16 പാത്രങ്ങളിൽ ഗുരുതി, അരിപ്പൊടി, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ് എന്നിവ ചേർത്ത് ഒരുക്കുന്ന നിണവും ഗുരുതിക്ക് ഉപയോഗിക്കും.നിത്യേന വിശേഷാൽ ചടങ്ങുകൾക്ക് പുറമെ രാവിലെ എട്ടിന് പന്തീരായിരം പുഷ്പാഞ്ജലി, വൈകുന്നേരം 5.30 ന് വിൽപ്പാട്ട്, എന്നിവ ഉണ്ടാകും. വിവിധ സമാജങ്ങളുടെ താലപ്പൊലിയും ഉണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വടക്കു പുറത്ത് പാട്ടിന്റെ ചടങ്ങുകൾ പൂർത്തിയാകുന്നത് മൂത്തേടത്ത് കാവ് ക്ഷേത്രത്തിൽ നടത്തുന്ന വടക്കു പുറത്ത് ദേശഗുരുതിയോടെയാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തിയ വടക്കു പുറത്ത് പാട്ട് 2025 ഏപ്രിൽ 2 മുതൽ 13 വരെയാണ് നടന്നത്. കൊടുങ്ങല്ലൂർ ദേവിയെ സങ്കല്പിച്ചാണ് വൈക്കം ക്ഷേത്രത്തിന്റെ വടക്കു പുറത്ത് ദേവിയുടെ കളം എഴുതി പാട്ട് നടത്തിയത്. വൈക്കം ക്ഷേത്രത്തിൽ വടക്കു പുറത്ത് പാട്ടിന്റെ സമാപനമായി നടന്ന ഗുരുതിയിൽ തൃപ്തരാകാത്ത ഭൂതഗണങ്ങൾക്ക് വേണ്ടിയാണ് മൂത്തേടത്ത് കാവിൽ വടക്കു പുറത്ത് ഗുരുതി നടത്തുന്നത്. കണ്ണകി ഭാവത്തിലുള്ള മൂത്തേടത്ത് കാവ് ഭഗവതി വൈക്കത്തപ്പന്റെ പുത്രിയാണന്നാണ് വിശ്വാസം.
Comments ()