സർക്കാർ സ്‌കൂളുകളിൽ ഇനി ബിരിയാണി മണം: തമിഴ്‌നാട്ടിൽ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാൻ നീക്കം
ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ വമ്പൻ പരിഷ്‌കാരങ്ങൾക്കൊരുങ്ങി ടി.വി.കെ സർക്കാർ. കുട്ടികളുടെ പോഷകാഹാര ലഭ്യതയും സ്‌കൂളുകളിലെ ഹാജർനിലയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആഴ്‌ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാനാണ് ആലോചന. സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹനാണ് ഈ ആശയം മുഖ്യമന്ത്രി വിജയ്‌യുടെ മുന്നിൽ അവതരിപ്പിച്ചത്. തമിഴ്‌നാടിന്റെ സ്‌കൂൾ പോഷകാഹാര പദ്ധതി ചരിത്രത്തിലെ നാഴികക്കല്ലുകൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്:
- കാമരാജർ തുടക്കമിട്ട ഉച്ചഭക്ഷണ പദ്ധതി
- കലൈഞ്ജർ കരുണാനിധി പദ്ധതിയിൽ മുട്ട ഉൾപ്പെടുത്തി
- എം.ജി.ആർ പോഷകാഹാര പദ്ധതിയായി വികസിപ്പിച്ചു
- ജയലളിത ആഴ്‌ചയിൽ കൂടുതൽ ദിവസങ്ങളിൽ മുട്ട വിതരണം നിർബന്ധമാക്കി
ഈ ചരിത്രവഴികളിൽ പുതിയൊരു നാഴികക്കല്ലായി ആഴ്‌ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം.

ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാതഭക്ഷണ മെനുവിലും മാറ്റങ്ങൾ വരുത്താൻ നീക്കമുണ്ട്. നിലവിൽ ഒരു കുട്ടിക്കായി 15 രൂപയാണ് നീക്കിവെക്കുന്നത്. ദിവസവും ഒരേപോലെയുള്ള റവ, ഗോതമ്പ് വിഭവങ്ങൾക്ക് പകരം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതും പോഷക ഗുണമുള്ളതുമായ പുതിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം.

അതേസമയം, കേരളത്തിലും നേരത്തെ ആഴ്ചയിലൊരിക്കൽ ബിരിയാണി നൽകാനുള്ള ഉത്തരവുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ കാരണം നിലവിൽ അതത് സ്‌കൂളുകളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും പുതിയ പദ്ധതിയുടെ വാർത്തകൾ വരുന്നത്.
Comments ()