തകർന്നു വീഴുന്ന കെട്ടിടത്തിൽ വൈക്കം സബ് ആർ.ടി. ഓഫീസ്; ഉടൻ ഒഴിയണമെന്ന് നഗരസഭ
എസ്. സതീഷ്കുമാർ
വൈക്കം: തകർന്ന് വീണ് അപകടകരമായ നഗരസഭ കെട്ടിടത്തിലെ വൈക്കം സബ് റീജിണിയൽ ട്രാൻസ്പോർട് ഓഫീസ് ഉടൻ ഒഴിയണമെന്ന് നഗരസഭ.
2022 അൺഫിറ്റെന്ന് കണ്ടെത്തിയ നഗരസഭയുടെ ഇരു നില സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ആർ.ടി. ഓഫീസിൽ സിമൻ്റ് പാളികൾ ദിനം പ്രതി തകർന്ന് വീഴുന്ന നിലയിലാണ്.
ഇത് കഴിഞ്ഞ ദിവസവും ഇന്നുമായി കെട്ടിട ഭാഗങ്ങൾ തകർന്ന് വീണതിൻ്റെ കാഴ്ചയാണ്. മറ്റെല്ലാ സ്ഥാപനങ്ങളും ഒഴിഞ്ഞിട്ടും സർക്കാർ നടപടി ഉണ്ടാകാത്തതാണ് തകർന്ന് വീഴുന്ന അപകടകരമായ ഈ കെട്ടിടത്തിൽ വൈക്കം ആർ.ടി. ഓഫിസ് പ്രവർത്തിക്കേണ്ട ഗതികേടിലായത്. പകരം കെട്ടിടം ഒരുക്കി നഗരസഭ കാത്തിരിക്കാൻ തുടങ്ങിട്ടും നാല് വർഷമായി. എന്നാൽ നാല് വർഷമായിട്ടും സർക്കാർ തീരുമാനം ഉണ്ടായിട്ടില്ല. വകുപ്പ്തല നടപടികളുടെ കാലതാമസവും കൂടിയായപ്പോൾ ഇവിടെ ദിവസേന എത്തുന്ന നൂറു കണക്കിനാളുകൾക്കും ജീവനക്കാർക്കും കെട്ടിട്ടം ജീവന് തന്നെ ഭീഷണിയാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കെട്ടിടഭാഗങ്ങൾ തുടരെതകർന്ന് വീഴാൻ തുടങ്ങിയതോടെയാണ് നഗരസഭ ചെയർമാനും നിയുക്ത എം.എൽ.എ കെ.ബിനിമോനും ഓഫിസിലെത്തി ഒഴിയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വാടകയിനത്തിൽ നഗരസഭക്ക് 10 ലക്ഷം രൂപയോളം നൽകാനുള്ളതിലും പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടിക്രമങ്ങളിൽ തീരുമാനം ഉണ്ടാകാത്തതുമാണ് ഓഫിസ് മാറ്റാൻ തടസമാകുന്നത്. ചെയ്യാൻ കഴിയുന്ന വിട്ടുവീഴ്ചകൾ ചെയ്യാൻ നഗരസഭ തയ്യാറാണെന്ന് അറിയിച്ചിട്ടും
സർക്കാർ നടപടി ഉണ്ടാകാത്തതാണ് പ്രതിസന്ധി എന്ന ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ അറിയിച്ചു. പുതിയ സർക്കാർ നിലവിൽ വന്നാൽ പ്രശ്നപരിഹാരം ഉണ്ടാക്കാം എന്നായിരുന്നു നിയുക്ത എം.എൽ.എ. കെ. ബിനിമോന്റെ മറുപടി. എന്നാൽ ദിവസേന തകർന്നു വീഴുന്ന കെട്ടിടം മഴക്കാലം കൂടി വരുന്നതോടെ വൻദുരന്ത സാധ്യതയാണ് ഉയർത്തുന്നത്. ഒരു ദുരന്തം ഉണ്ടാകുന്നതിനുമുമ്പ് തന്നെ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments ()