കുടിവെള്ളം മുടങ്ങി: പ്രതിഷേധവുമായി കൗൺസിലർ
വൈക്കം: വൈക്കത്ത് പതിനഞ്ച് ദിവസമായി നഗരസഭയിൽ രണ്ടു വാർഡുകളിലെ 50 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് പരാതിയുമായി നഗരസഭ അംഗം വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു.
ഓഫീസിനുള്ളിലേക്കും പുറത്തേക്കും ആളുകളെ കടത്തിവിടാതെ ആണ് പത്തൊൻപതാം വാർഡ് അംഗമായ എം.ആർ. എനിൽകുമാർ ഓഫീസിൽ ഇരുപ്പുറപ്പിച്ചത്. വൈക്കം നഗരസഭയിലെ പത്തൊൻമ്പത്, ഇരുപത് വാർഡുകളിലായി വിജയാ തീയേറ്ററിന് സമീപവും കെ.വി. കനാൽ പ്രദേശത്തും സൗപർണിക ലൈനിലും പതിനഞ്ച് ദിവസമായി 50 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിട്ട്. രേഖാമൂലവും അല്ലാതെയും പരാതി പറഞ്ഞിട്ടും 15 ദിവസമായി ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നാണ് അനിൽകുമാറിന്റെ ആക്ഷേപം. ഇതോടെയാണ് ഓഫീസ് സമയം തുടങ്ങിയപ്പോൾ അനിൽകുമാർ ആരെയും കടത്തിവിടാതെ ഓഫീസ് കവാടത്തിൽ ഇരിപ്പ് ഉറപ്പിച്ചത്. പ്രദേശത്തേക്ക് വെള്ളം എത്തുന്ന പ്രധാന പൈപ്പിലെ തടസ്സമാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനിയർ പറയുന്നത്. ഇതിൻ്റെ പരിശോധന നടക്കുകയാണെന്നും റോഡിന് കേടുപാട് ഉണ്ടാക്കാതെ തടസ്സം കണ്ടുപിടിക്കാൻ ആണ് ശ്രമമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ കൈക്കൂലി അടക്കം ഗുരുതര ആക്ഷേപം ഉന്നയിച്ചാണ് ഉദ്യോഗസ്ഥർക്ക് എതിരെ അനിൽകുമാർ പ്രതികരിച്ചത്. ഇതോടെ നഗരസഭാ ചെയർമാൻ അബ്ദുൽസലാം റാവുത്തർ എത്തി ഉദ്യോഗസ്ഥനുമായി സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് അനിൽകുമാർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്. ഇതിനിടെ ഉദ്യോഗസ്ഥർ സ്ഥലത്ത്എത്തി പൈപ്പിലെ തടസ്സം കണ്ടുപിടിക്കാൻ പരിശോധനയും തുടങ്ങി.
Comments ()