വഴിയോര മത്സ്യ കച്ചവട കേന്ദ്രം സാമൂഹ്യ വിരുദ്ധർ തകർത്തു
എസ്. സതീഷ് കുമാർ
വൈക്കം: തോട്ടകത്ത് വെച്ചൂർ റോഡരുകിൽ പ്രവർത്തിച്ചിരുന്ന യുവതിയുടെ വഴിയോര മത്സ്യ കച്ചവട കേന്ദ്രം സാമൂഹ്യ വിരുദ്ധർ തകർത്ത് ഉപകരണങ്ങൾ പുഴയിൽ എറിഞ്ഞു. അയ്യർകുളങ്ങര കുടിയാംശ്ശേരി ബിന്ദുവിൻ്റെ താൽക്കാലിക മത്സ്യകടയിലാണ് സാമൂഹ്യവിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം. കഴിഞ്ഞ രാത്രിയാണ് ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമ്മിച്ച മുറി താഴ് തകർത്ത് അക്രമം നടത്തിയത്.
കടയിലുണ്ടായിരുന്ന രണ്ട് ഫ്രിഡ്ജ്, ത്രാസ്, മോട്ടോർ, മത്സ്യ പെട്ടി, ഇരുമ്പ് തട്ട് തുടങ്ങി ഉപകരണങ്ങളെല്ലാം സമീപത്തെ കരിയാറിലെറിഞ്ഞ നിലയിലാണ്. അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബിന്ദുവിൻ്റെ പിതാവ് മത്തായി പറഞ്ഞു. രണ്ട് മാസം മുമ്പാണ് ബിന്ദു ലോൺ എടുത്ത് മറ്റൊരുളുടെ സ്ഥലം വാടകക്ക് എടുത്ത് മത്സ്യകച്ചവടം തുടങ്ങിയത്. ഉച്ചക്ക് ശേഷം ആറര വരെയാണ് കച്ചവടം നടത്തിയിരുന്നത്. പിതാവ് മത്തായിയും മറ്റൊരു സഹായിയായ സ്ത്രീയുമാണ് കടയിലുള്ളത്. കടയുടെ പുറകിൽ പുഴയോരത്ത് ഇട്ടിരുന്ന ബഞ്ചിൽ മദ്യപസംഘം ഇരിക്കാൻ തുടങ്ങിയതിനാൽ മത്തായി കഴിഞ്ഞ ദിവസം ഇവിടം അടച്ച് കെട്ടിയിരുന്നു. സ്ത്രീകൾ മാത്രമുള്ള കടയുടെ പിറകിലെ ബഞ്ചിൽ ചൂണ്ടയിടാനെന്ന പേരിലെത്തി മദ്യപിക്കാൻ തുടങ്ങിയതോടെയാണ് ബഞ്ചടക്കം താഴിട്ട് പൂട്ടി കടയുടെ പിൻഭാഗം സുരക്ഷിതമാക്കിയത്. ഇതിൻ്റെ വൈരാഗ്യമാകാം അക്രമകാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ ബിന്ദു വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments ()