ആശുപത്രിയിൽ ചികിത്സ കൂടാതെ ഇനി പച്ചക്കറിയും വിളയും
വൈക്കം: സർക്കാർ ആശുപത്രിയിൽ ഇനി രോഗീ പരിപാലനം മാത്രമല്ല ജീവനക്കാർ പച്ചക്കറിയും വിളയിക്കും. കൃഷിവകുപ്പിൻ്റെ സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞത്തിൻ്റെ ഭാഗമായി വൈക്കം സർക്കാർ ആശുപത്രിയിൽ പച്ചക്കറി തൈകൾ നട്ടു.
ആദ്യമായാണ് ആശുപത്രിയിൽ കൃഷി വകുപ്പിൻ്റെ ഈ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുന്നത്. പൊതുസ്ഥാപനങ്ങളിൽ പച്ചക്കറി കൃഷിയും, സുരക്ഷിത പച്ചക്കറി വികസനവുമാണ് പദ്ധതിയിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. വൈക്കം താലൂക്ക് ആശുപത്രിയുടെ 40 സെൻ്റോളം തരിശ് ഭൂമി വൃത്തിയാക്കിയാണ് പച്ചക്കറി തൈകൾ നട്ടത്. കൃഷിവകുപ്പും ആശുപത്രിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിൻ്റെ പിന്തുണയോടെ ആശുപത്രി ജീവനക്കാരാണ് കൃഷി പരിപാലിക്കുന്നത്. കൃഷിവകുപ്പ് കാർഷിക വികസന സമിതി അംഗങ്ങൾ മേൽനോട്ടവും നിർവഹിക്കും. വെണ്ട, വഴുതന, ചീര, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് വിളയിക്കുന്നത്. പൊതുജനങ്ങൾ എത്തുന്ന പൊതു ഇടങ്ങളിൽ കൃഷി ചെയ്യുന്നതിലൂടെ പച്ചക്കറി കൃഷിയെപ്പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ആകുന്നതിനോടൊപ്പം താല്പര്യവും വർദ്ധിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞതവണ വൈക്കം റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. സി.കെ. ആശ എം.എൽ.എ ആദ്യ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ ട്വിങ്കിൾ പ്രഭാകരൻ, ആർ.എം.ഒ ഡോ. ബിജു ഫിലിപ്പ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജി വിജി, കാർഷിക വികസന സമിതി അംഗം സോമൻ പിള്ള, എൻ. മോഹനൻ, സിന്ധു മധുസൂദനൻ, സുമേഷ്, നഴ്സിങ് സൂപ്രണ്ട് പ്രിയംവദ, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, സിജി വി.വി., ആശ കുര്യൻ, നിമിഷ കുര്യൻ എന്നിവരും പങ്കെടുത്തു
Comments ()