തിരഞ്ഞെടുപ്പ് പരാജയം; തലയോലപ്പറമ്പിലും സി.പി.ഐയിൽ പൊട്ടിത്തെറി
എസ്. സതീഷ്കുമാർ
വൈക്കം: തിരെഞ്ഞടുപ്പ് പരാജയത്തെ തുടർന്ന് തലയോലപ്പറമ്പിലും സി.പി.ഐയിൽ പൊട്ടിത്തെറി. തലയോലപ്പറമ്പ് മണ്ഡലം, ലോക്കൽ ഭാരവാഹികളടക്കം ഏഴ് പേർ രാജിവച്ചു.
സംഘടനയിലെ വിഭാഗീയതയെയും തിരെഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളെയും തുടർന്നാണ് രാജി എന്നാണ് വിവരം. എന്നാൽ രാജിക്കാര്യം തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു. പി. മണലോടി നിഷേധിച്ചു. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും മുൻ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന അനി ചെള്ളാങ്കൻ, തലയോലപ്പറമ്പ് ലോക്കൽ സെക്രട്ടറി വി.എൻ. രമേശൻ, മണ്ഡലം കമ്മറ്റി അംഗം മാത്യു ദേവസ്യ, രഞ്ജിത്ത് തുടങ്ങി ഏഴ് പേരാണ് കഴിഞ്ഞ ദിവസം രാജി നൽകിയത്. തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയിൽ ഏറെ നാളായി വിഭാഗീയത നിലനിന്നിരുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെ വൈക്കത്ത് സി.പി.ഐ ജില്ലാ എക്‌സി.അംഗം കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി പി. പ്രദീപ് തോറ്റതിനെ തുടർന്ന് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയിലെ ഒരു വിഭാഗത്തിന് നേരേ നേതൃത്വത്തിന്റെ രൂക്ഷമായ വിമർശനം ഉണ്ടായി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച കെ. ബിനിമോന് നിയോജക മണ്ഡലത്തിൽ തലയോലപ്പറമ്പിലായിരുന്നു ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത്. ചില പ്രാദേശിക വിഷയങ്ങളിലെ മണ്ഡലം കമ്മറ്റിയിലെയും ലോക്കൽ കമ്മറ്റിയിലെയും ചിലരുടെ നിലപാട് വോട്ട് ചോർച്ച ഉണ്ടാക്കിയെന്നായിരുന്നു നേതൃത്വത്തിൻ്റെ വിമർശനം. അതേസമയം ചില പ്രശ്നങ്ങൾ ഉണ്ടെന്നും സംഘടനാ പ്രശ്നം അല്ലെന്നുമാണ് തലയോലപ്പറമ്പ് മണ്ഡലം നേതൃത്വം വിശദീകരിക്കുന്നത്. ഇത് ചർച്ച ചെയ്ത് പരിഹരിക്കും എന്നും മണ്ഡലം നേതൃത്വം അറിയിച്ചു.
Comments ()