വൈക്കത്ത് ജങ്കാർ കാറ്റിൽപ്പെട്ട് മണൽ തിട്ടയിൽ ഉറച്ചു: വാഹന യാത്രക്കാർ നാല് മണിക്കൂറോളം കുടുങ്ങി, ഉടനെ കരക്കടുപ്പിക്കാൻ നടപടി ഉണ്ടായില്ലെന്ന് പരാതി
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം - തവണക്കടവ് ജങ്കാർ സർവീസ് കായലിൽ മണൽ തിട്ടയിൽ ഉറച്ച് യാത്രക്കാരും വാഹനങ്ങളും കായലിൽ കുടുങ്ങി. മൂന്നരയോടെ സംഭവം ഉണ്ടായിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ യാത്രക്കാരെ കരയ്ക്ക് എത്തിച്ചത്.
നിറയെ വാഹനങ്ങളും യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ നിന്ന് പുറപ്പെട്ടപ്പോഴാണ് കാറ്റിൽപെട്ടത്. തുടർന്ന് തെക്കുഭാഗത്തേക്ക് ഒഴുകി മാറി ജെട്ടിയിൽ നിന്ന് അധികം ദൂരെ അല്ലാതെ തന്നെ ഉള്ള മണൽ തിട്ടയിൽ ഉറയ്ക്കുകയായിരുന്നു. ഇരുട്ടുവീണു തുടങ്ങിയിട്ടും മണൽത്തിട്ടയിൽ ഉറച്ച ജങ്കാർ കരയ്ക്കരിപ്പിക്കാനുള്ള നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. അതേസമയം പുറപ്പെട്ട ഉടനെ ഡീസൽ നിറക്കാൻ ശ്രമിക്കുന്നതിനിടെ ജങ്കാറിൻ്റെ എൻജിൻ നിലച്ചെന്നും അങ്ങനെയാണ് കാറ്റിൽപ്പെട്ട് ഒഴുകിമാറിയത് എന്നുമാണ് യാത്രക്കാർ പറയുന്നത്. ജങ്കാറിൽ വേണ്ടത്ര ഇന്ധനം ഇല്ലാതെയാണ് യാത്ര തുടങ്ങിയതെന്നാണ് ഇവരുടെ പരാതി. എന്നാൽ ജങ്കാർ ജീവനക്കാർ ഇത് നിഷേധിച്ചു. യാത്രക്കാർ പലരും കരയ്ക്ക് ഇറങ്ങിയെങ്കിലും വാഹനം ജങ്കാറിലായതിനാൽ മൂന്നര മണിക്കൂർ കഴിഞ്ഞിട്ടും കാത്തു നിൽക്കേണ്ട സ്ഥിതിയിലാണ്. വേലിയേറ്റത്തിൽ വെള്ളം ഉയരുമ്പോൾ ജങ്കാർ കരയ്ക്ക് അടുപ്പിക്കാനാണ് ജീവനക്കാർ ശ്രമിക്കുന്നതെന്നും ഇതുമൂലം രാത്രിയായാലും വീട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണെന്ന പരാതിയും യാത്രക്കാർ പങ്കുവച്ചു. അഞ്ചു ടിപ്പറുകളും ചെറുവാഹനങ്ങളും വാഹനങ്ങളുടെ ഡ്രൈവർമാരും സന്ധ്യയായിട്ടും കായലിൽ കിടക്കുന്ന ജങ്കാറിൽ കുടുങ്ങി കിടക്കുകയാണ്.
Comments ()