മാന്യമായ പെരുമാറ്റം, ലഹരിവിരുദ്ധ പോരാട്ടം: പോലീസ് പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകളിലും കാര്യക്ഷമമായ മാറ്റത്തിന് സർക്കാർ നടപടി. പരാതിയുമായി ചെല്ലുന്നവരോട് മാന്യമായ പെരുമാറ്റം ഉറപ്പാക്കും. സ്റ്റേഷനിൽ എത്തുന്നവരെ ഗുഡ്മോണിങ് പറഞ്ഞ് പോലീസ് അഭിവാദ്യം ചെയ്യും. പോലീസ് സ്റ്റേഷന്റെ അധികാരം ആർക്ക് നൽകണമെന്ന് പഠിക്കാൻ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു. എസ്.ഐക്ക് ഉണ്ടായിരുന്ന സ്റ്റേഷൻ അധികാരം നിലവിൽ എസ്.എച്ച്.ഒമാർക്കാണ് ഉള്ളത്. ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട് മയക്കുമരുന്നിന്റെ വ്യാപനം തടയാൻ പദ്ധതി. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിന് മയക്കുമരുന്നിനെതിരെയുള്ള പദ്ധതിക്ക് തുടക്കമാകും. മയക്കുമരുന്ന് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന പോലീസ് നടപടി ഉണ്ടാകും. ജനമൈത്രി പോലീസ് ശക്തിപ്പെടുത്തും. സ്റ്റുഡൻസ് പോലീസ് സംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനം. റോഡ് അപകടങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടിക്ക് പോലീസ് രംഗത്തിറങ്ങും. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ മുഖ്യമന്ത്രിയുമായി ആലോചിച്ച് കൂടുതൽ സംവിധാനങ്ങൾ പോലീസിൽ ഒരുക്കാനും തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആളുകളെ അപമാനിക്കുന്നതും മതസ്പർദ്ധ വളർത്തുന്നതുമായ നടപടിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് രംഗത്തിറങ്ങും. പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും. പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ആണ് ആഭ്യന്തരമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
Comments ()