കലുങ്കിലെ തടസ്സം നീക്കാൻ ഫയർഫോഴ്സ് രംഗത്ത്; പൊതുമരാമത്ത് വകുപ്പ് കൈയൊഴിഞ്ഞെന്ന് നഗരസഭ
എസ്. സതീഷ്കുമാർ
വൈക്കം: പൊതുമരാമത്ത് വകുപ്പ് കൈയൊഴിഞ്ഞതോടെ, സംസ്ഥാന പാതയിലെ കലുങ്കിനടിയിലെ മാലിന്യവും തടസ്സവും നീക്കാൻ വൈക്കം നഗരസഭ ഫയർഫോഴ്സിന്റെ സഹായം തേടി. വൈക്കം-എറണാകുളം സംസ്ഥാന പാതയിൽ നാഗമ്പൂഴി കാവിന് സമീപത്തെ കലുങ്കിലെ തടസ്സം നീക്കാനാണ് ഫയർഫോഴ്സ് എത്തിയത്.
വൈക്കം വലിയകവല-വൈപ്പിൻപടി റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും കലുങ്കിനുള്ളിലെ തടസ്സം മനുഷ്യപ്രയത്നം കൊണ്ട് നീക്കാൻ സാധ്യമാകാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിളിച്ചത്. മുൻപ് റോഡ് നിർമ്മിച്ചപ്പോൾ വൈപ്പിൻപടിയിൽ നിന്നും കണിയാന്തോട് ഭാഗത്തേക്ക് ഓട പണിയാതിരുന്നതാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാക്കിയത്.

ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രമേയം പാസ്സാക്കി പൊതുമരാമത്ത് അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ, ഓട നിർമ്മാണം പിന്നീട് ആലോചിക്കാമെന്നും കലുങ്കിനടിയിലെ തടസ്സം മാറ്റേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണെന്നുമായിരുന്നു പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ നിലപാട്. ഇതേതുടർന്ന് ഇന്ന് രാവിലെ മുതൽ നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, മൂന്നാം വാർഡ് കൗൺസിലർ ഇടവട്ടം ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ ശുചീകരണ ജീവനക്കാർ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. തുടർന്ന് വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ രാജിന്റെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റ് സ്ഥലത്തെത്തി കലുങ്കിനടിയിലേക്ക് ശക്തിയായി വെള്ളം അടിച്ചെങ്കിലും തടസ്സം പൂർണ്ണമായി നീക്കാനായില്ല. കലുങ്കിനടിയിലൂടെയുള്ള നീരൊഴുക്ക് സാധ്യമാക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ അറിയിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ നജിമുദ്ദീൻ, നഗരസഭ കൗൺസിലർമാരായ കെ.എ. മാധുരി, രതിമോൾ മഹേശൻ എന്നിവരും സ്ഥലം സന്ദർശിച്ചു.
Comments ()