കോട്ടയം ജില്ലയിലെ ആദ്യ പോർട്ടബിൾ ടി.ബി. എക്സറേ യൂണിറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു
എസ്. സതീഷ്കുമാർ
വൈക്കം: സർക്കാർ ആശുപത്രികളിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ പോർട്ടബിൾ ടി.ബി. എക്സറേ യൂണിറ്റിന്റെ പ്രവർത്തനം വൈക്കം താലൂക്ക് ആശുപത്രിയിൽ തുടങ്ങി. സംസ്ഥാനത്ത് 347 ആശുപത്രികളിൽ പുതിയതായി സ്ഥാപിച്ച ഈ എക്സറെ സംവിധാനം കോട്ടയം ജില്ലയിൽ വൈക്കത്താണ് ആദ്യമായി സ്ഥാപിച്ചത്. വീടുകളിൽ കൊണ്ടുപോയി ടി.ബി. എക്സറേ പരിശോധന നടത്താൻ കഴിയും എന്നതാണ് ഈ യൂണിറ്റിന്റെ പ്രത്യേകത.
താലൂക്ക് ആശുപത്രിയിൽ നടന്ന ക്ഷയരോഗ ബോധവൽക്കരണ, പരിശോധന പരിപാടിയുടെ ഭാഗമായി പുതിയ എക്സറേ യൂണിറ്റിന്റെ പ്രവർത്തനം നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. നാൽപത്തി മൂന്ന് ശതമാനം ക്ഷയരോഗവും കണ്ടെത്തുന്നത് എക്സ്-റേ പരിശോധനയിലൂടെയാണ്. രണ്ടര കിലോ മാത്രം ഭാരമുള്ള ഈ എക്സറേ സംവിധാനത്തിൽ മിഷ്യൻ, ഡിറ്റക്ടർ എന്നിവ വഴി ലാപ്ടോപ്പിൽ എക്സ്റേ ദൃശ്യം ലഭ്യമാകും. 15 ലക്ഷം രൂപ വില വരുന്ന ഈ യൂണിറ്റിൽ റേഡിയേഷൻ കുറവാണ് എന്നതും പ്രത്യേകതയാണ്. സർക്കാരും ആരോഗ്യവകുപ്പും ചേർന്നുള്ള 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി ക്ഷയരോഗ വിമുക്ത നഗരസഭ ലക്ഷ്യമിട്ടാണ് ഈ എക്സറേ യൂണിറ്റിന്റെ പ്രവർത്തനം കൂടി ആരംഭിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി ആശുപത്രി സുപ്രണ്ട് ഡോക്ടർ ട്വിങ്കിൾപ്രഭാകർ, ആർ.എം.ഒ. ഡോക്ടർ ബിജു ഫിലിപ്പ്, ആശുപത്രി
പി.ആർ.ഒ. ജോ ജോസഫ് എന്നിവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
Comments ()