വൈക്കത്ത് രണ്ടിടങ്ങളിൽ മൂർഖൻ പാമ്പിനെ പിടികൂടി
വൈക്കം: വൈക്കത്ത് രണ്ടിടങ്ങളിൽ നിന്നായി മൂർഖൻ പാമ്പിനെ പിടികൂടി. ഞായറാഴ്ച രാത്രി 9 മണിയോടെ ബ്രഹ്മമംഗലം ഇടച്ചേരിൽ ബാബുവിൻ്റെ വീട്ടിൽ നിന്നാണ് മൂന്നടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്.
ബാബു രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാൻ വീടിന് പുറത്തിറങ്ങിയപ്പോൾ വീട്ടിലെ വളർത്തു പൂച്ച അസാധാരണമായി ശബ്ദം ഉണ്ടാക്കിയതോടെ ശ്രദ്ധിച്ചപ്പോഴാണ് മതിലിനോട് ചേർന്ന് കിടക്കുന്ന ടൈൽസ് വേസ്റ്റിന് ഉള്ളിലേക്ക് മൂർഖൻ പോകുന്നത് കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ്. സുജയ് എത്തി മൂർഖനെ പിടികൂടി. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ മറവൻതുരുത്തിൽ നിന്നാണ് 4 അടിയോളം നീളമുള്ള രണ്ടാമത്തെ മൂർഖനെ പിടികൂടുന്നത്. മറവൻതുരുത്ത് പഞ്ചായത്തിന് സമീപം ഓളിമലയിൽ ഷിബുവിൻ്റെ വീടിന് സമീപത്തെ വിറക്പുരയിൽ നിന്നാണ് പിടികൂടിയത്. രണ്ട് ദിവസം വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് വീടിൻ്റെ മുറ്റത്ത് തവളയെ പിടിച്ചു കൊണ്ടിരുന്ന മൂർഖനെ വീട്ടുകാർ കണ്ടത്.തുടർന്ന് മൂർഖൻ വിറക് പുരയിലേക്ക് ഇഴഞ്ഞു പോയി. വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക് റസ്ക്യൂവർ ഉടൻ എത്തി വീട്ടുകാരുടെ സഹായത്തോടെ വിറക് മുഴുവൻ മാറ്റി മൂർഖനെ പിടികൂടി. പിടികൂടിയ മൂർഖൻ പാമ്പുകളെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.
Comments ()