ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ്
എസ്. സതീഷ്കുമാർ
മുളക്കുളം: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഭക്ഷണശാലയിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ഉടമയുടെ അസഭ്യവർഷവും ഭീഷണിയും. മുളക്കുളം മൂർക്കാട്ടിപ്പടിയിലെ ഭക്ഷണശാലയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കടയുടമ ബെഞ്ചമിനെതിരെ വെള്ളൂർ പോലീസ് കേസെടുത്തു. ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തിയപ്പോൾ അങ്ങേയറ്റം വൃത്തീഹീനമായ സാഹചര്യത്തിലായിരുന്നു അടുക്കളയും പാത്രങ്ങളും പരിസരവും കാണപ്പെട്ടത്. അരിഞ്ഞുവെച്ച പച്ചക്കറികൾ ഉൾപ്പെടെ അഴുക്കുപിടിച്ച പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. തുറന്നുവെച്ച ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക് കവറുകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെയാണ് ഉടമ ബെഞ്ചമിൻ വനിതാ ഓഫീസർമാരെ വളഞ്ഞുനിന്ന് അസഭ്യം പറയാൻ തുടങ്ങിയത്.

"വർഷങ്ങളായി ഞാനിത് തുടങ്ങിയിട്ട്, നിങ്ങൾക്ക് പൂട്ടിക്കാനല്ലേ അറിയാവൂ..." എന്ന് ആക്രോശിച്ചുകൊണ്ട് ഉദ്യോഗസ്ഥർക്കെതിരെ ഇയാൾ തെറിയഭിഷേകം നടത്തുകയായിരുന്നു. എന്നാൽ, ഈ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാതെ വനിതാ ഹെൽത്ത് ഇൻസ്പെക്ടറും സംഘവും പരിശോധനയുമായി മുന്നോട്ടുപോയി. അടുക്കളയിലെ വൃത്തികേടുകളെക്കുറിച്ച് ചോദിച്ചപ്പോൾ ജീവനക്കാർക്ക് മറുപടിയുണ്ടായിരുന്നില്ല. വേസ്റ്റ് ഇടുന്ന പാത്രം പോലും ഇതിലും വൃത്തിയായി കഴുകി സൂക്ഷിക്കാറുണ്ടെന്നും ഇത്രയും അഴുക്കുപിടിച്ച പാത്രങ്ങളിലാണോ പച്ചക്കറി വെച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ അടുക്കളയിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങിയതോടെ ബെഞ്ചമിൻ വീണ്ടും അസഭ്യവർഷം ചൊരിയുകയായിരുന്നു. നേരത്തെയും ഈ ഭക്ഷണശാലയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും ചട്ടങ്ങൾ പാലിക്കണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇത് പൂർണ്ണമായി ലംഘിച്ചുകൊണ്ടാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും കൃത്യമായ തെളിവുകളും ചിത്രങ്ങളും ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
Comments ()