ദക്ഷിണ കൊറിയ ടീമിന്റെ പരിശീലന ക്യാംപിന് മുകളിൽ 'ഡ്രോൺ': വെടിവച്ചിട്ട് മെക്സിക്കൻ സൈന്യം
മെക്സിക്കോ: ഫിഫ ലോകകപ്പിൽ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്ന ദക്ഷിണ കൊറിയ ടീമിന്റെ പരിശീലന ക്യാംപിനു മുകളിലൂടെ പറന്ന ഡ്രോൺ മെക്സിക്കൻ സൈന്യം വെടിവച്ചിട്ടു. ഗ്വാഡലഹാരയിലാണ് ടീമിന്റെ പരിശീലന ഗ്രൗണ്ട്. ഗ്രൂപ്പ് എ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടാനിരിക്കെയാണ് സുരക്ഷാ ആശങ്കയുണർത്തുന്ന സംഭവം. ആദ്യ മത്സരത്തിൽ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെയും ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനേയും പരാജയപ്പെടുത്തിയിരുന്നു.

പ്രത്യേക സൈനിക സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് ദക്ഷിണ കൊറിയ ക്യാംപിനു സമീപം പറന്നിരുന്ന ഡ്രോൺ കണ്ടെത്തിയത്. വിഷയം പരസ്യമായി ചർച്ച ചെയ്യാൻ അനുവാദമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഫെഡറൽ ഉദ്യോഗസ്ഥൻ ടീമിന്റെ പരിശീലന കേന്ദ്രത്തിന് സമീപത്തു നിന്നുമാണ് ഈ ഡ്രോൺ വെടിവച്ചിട്ടതെന്നു സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ദക്ഷിണ കൊറിയയുടെ തന്ത്രങ്ങൾ ചോർത്താനാണോ ഡ്രോൺ ഉപയോഗിച്ചത് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. അതല്ലെങ്കിൽ തെറ്റായി ആരെങ്കിലും പ്രവർച്ചതാണോ ആരാണ് ഇതിനു പിന്നിലെന്നോ എന്ന കാര്യങ്ങളൊന്നും നിലവിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Comments ()