ചുവപ്പ് കോട്ട തകർന്നത് അമിത ആത്മവിശ്വാസമെന്ന് വിലയിരുത്തൽ
എസ്. സതീഷ്കുമാർ
വൈക്കം: പിണറായി വിരുദ്ധ തരംഗത്തിനൊപ്പം സി.പി.ഐ നേതൃത്വത്തോടുള്ള താഴെത്തട്ടിലെ പ്രവർത്തകരുടെ എതിർപ്പും സി.പി.ഐയുടെ അമിത ആത്മവിശ്വാസവും സി.പി.ഐ വിട്ട് ബി.ജെ.പിയിൽ ചേർന്ന് മത്സരിച്ച കെ. അജിത്തിൻ്റെ സാന്നിദ്ധ്യവും തെരഞ്ഞെടുപ്പിൽ വൈക്കത്ത് സി.പി.ഐയുടെ പതനത്തിന് കാരണമായി എന്ന് വിമർശനം.
ഒപ്പം ബിനിമോൻ എന്ന യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ഒറ്റക്കെട്ടായി കോൺഗ്രസ് പ്രവർത്തകർ അണി ചേർന്നപ്പോൾ ഇതുവരെ ഉണ്ടാകാത്ത പ്രതിസന്ധി നേരിട്ട സി.പി.ഐയുടെ കാലിടറുകയായിരുന്നു. ഉറച്ച മണ്ഡലം എന്ന വിശ്വാസത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സി.പി.ഐക്ക് വീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തൽ. താഴെത്തട്ടിലെ പാർട്ടി ഘടകങ്ങളെ വേണ്ടരീതിയിൽ രംഗത്തിറക്കാനും നേതൃത്വം ഇടപെട്ട് വോട്ടുറപ്പാക്കിയിരുന്ന ചില മേഖലകളിൽ ഇടപെടലിൽ ഉണ്ടായ വീഴ്ചയും മികച്ച സ്ഥാനാർത്ഥിയായിട്ടും പി. പ്രദീപിൻ്റെ പരാജയത്തിന് കാരണമായി എന്നും വിലയിരുത്തപ്പെടുന്നു. ഇടത് പാർട്ടിക്ക് മേൽക്കൈയുള്ള പഞ്ചായത്തുകൾ എന്ന നിലയിൽ പറയപ്പെട്ടിരുന്ന ചെമ്പ്, മറവന്തുരുത്ത് പഞ്ചായത്തുകളിൽ സുരക്ഷിതമായ ഭൂരിപക്ഷം നേടാനുമായില്ല. തുടക്കത്തിൽ 300 ൽ താഴെ മാത്രമായിരുന്നു ഇവിടെ പി. പ്രദീപിന് ലീഡ് നേടാനായത്. എന്നാൽ തലയോലപ്പറമ്പിൽ കെ. ബിനിമോന് നല്ല ഭൂരിപക്ഷം നേടാനുമായി. അവസാന റൗണ്ടുകളിൽ എണ്ണിയ, ഇടതുപക്ഷത്തിന് മേൽക്കൈയുള്ള പഞ്ചായത്തുകളിൽ സി.പി.ഐക്ക് ലീഡ് കുറഞ്ഞു.

പാർട്ടി ശക്തികേന്ദ്രമായിരുന്ന തലയാഴത്തും കല്ലറ പഞ്ചായത്തിലും യു.ഡി.എഫ് നല്ല ലീഡ് നേടിയതും സി.പി.ഐ നേതൃത്വത്തിന്റെ വീഴ്ച തന്നെയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തലയാഴം ബിനിമോന്റെ ജന്മനാട് എന്ന പരിഗണന നൽകിയാലും തലയാഴത്തും ടി.വി പുരത്തും സി.പി.ഐ പ്രവർത്തകരിൽ ഉണ്ടായ നേതൃത്വത്തോടുള്ള അതൃപ്തി കാര്യമായി പ്രതിഫലിച്ചതായി വേണം കണക്കാക്കാൻ. 15,000 വോട്ടിൽ താഴെ ബി.ജെ.പിക്ക് ഉള്ളപ്പോൾ കെ. അജിത്ത് ഇരുപതിനായിരത്തോളം വോട്ട് നേടിയതിൽ അധികമായി ലഭിച്ച അയ്യായിരത്തോളം വോട്ടിൽ ഏറെയും സി.പി.ഐക്ക് കിട്ടേണ്ടതായിരുന്നു എന്നാണ് കണക്കാക്കേണ്ടത്. എന്തായാലും അവലോകനം താത്വികമായി നടക്കുമെങ്കിലും സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ ഇടപെട്ട് നേതൃത്വത്തെ തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ ഒരു ഉയർത്തെഴുന്നേൽപ്പിന് പോലും സാധ്യത ഇല്ലാത്ത സാഹചര്യമാവും വൈക്കത്ത് സി.പി.ഐക്ക് ഉണ്ടാവുക.
Comments ()