പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നാലാഞ്ചിറയിൽ ഇന്നലെ പുലർച്ചെ മക്കളുടെ മുന്നിൽ യുവതിയെ കഴുത്തറുത്തു കൊന്ന കേസിൽ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറിൽ വീട്ടിൽനിന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കാർ ബാലരാമപുരം റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇന്നു രാവിലെ സുരേഷിന്റെ മൃതദേഹം ചിദംബരത്ത് കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ഹസീന ബിവി(36) ആണ് കുടുംബ പ്രശ്നങ്ങളെ തുടർന്ന് കൊല്ലപ്പെട്ടത്. നാലു മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. സുരേഷും ഹസീനയും തമ്മിൽ നേരത്തേ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങൾക്കു മുൻപ് ഹസീന വീട്ടിൽനിന്നു പോയി. തുടർന്ന് സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനടയിൽ വിഷം കഴിച്ച് ജീവനൊടുക്കാനും സുരേഷ് ശ്രമിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറിയിച്ചപ്പോൾ ഹസീന തിരിച്ചെത്താൻ സന്നദ്ധത അറിയിച്ചു. തുടർന്ന് ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് ഹസീനയുടെ മാതാവിനെയും മക്കളെയും കൂട്ടിയാണ് വീട്ടിലേക്കു വിട്ടത്. എന്നാൽ ഇന്ന് പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കൊല ചെയ്തത്. കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്.
Comments ()