ശക്തമായ കാറ്റിൽ വെച്ചൂരിൽ വ്യാപക നാശനഷ്ടം
എസ്. സതീഷ്കുമാർ
വൈക്കം: വെച്ചൂരിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ഇരുപതോളം വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. മരം വീണ് പൂർണമായി തകർന്ന വീടിനുള്ളിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് നിസാര പരുക്കുകളോടെയാണ്.
ശാസ്തകുളം ക്ഷേത്രമുറ്റത്തെ 60 വർഷത്തിലധികം പഴക്കമുള്ള കൂറ്റൻ ആൽമരവും കടപുഴകി വീണു. വെള്ളിയാഴ്ച രാത്രി ഏഴര മുതലാണ് പ്രദേശത്ത് ശക്തമായ കാറ്റടിച്ചത്. വെച്ചൂർ പഞ്ചായത്തിൽ മാത്രം 20ലധികം വീടുകൾക്കാണ് മരം വീണ് നാശനഷ്ടമുണ്ടായത്. ഇടയാഴം ഭാഗത്താണ് ആദ്യംകാറ്റ് വീശി അടിച്ചത്. ഇടയാഴത്ത് പുറക്കാട് രാധാകൃഷ്ണൻ - വിജയ നിർമല ദമ്പതികൾ ആണ്
മരം കടപുഴകി വീണ് പൂർണ്ണമായി തകർന്ന വീടിനുള്ളിൽ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. അരഭിത്തികെട്ടി ഷീറ്റിട്ട് മറച്ച വീടിനു മുകളിലേക്ക് സമീപം നിന്ന് കുടംപുളി മരമാണ് കടപുഴകി വീണത്. സമീപത്ത് ഇവർ പുതിയതായി നിർമ്മിച്ചു കൊണ്ടിരുന്ന വീടിൻ്റെ മേൽക്കൂരയിൽ മരം തട്ടി നിന്നതു കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. വീടും വീട്ടുപകരണങ്ങളും പൂർണമായും നശിച്ചു. വിജയനിർമല മരം വീഴുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയങ്കിലും രാധാകൃഷ്ണൻ തകർന്ന വീടിനുള്ളിൽ പെട്ടു. മരത്തിനടിയിലൂടെ ഇഴഞ്ഞ് ഇറങ്ങിയാണ് രാധാകൃഷ്ണൻ പുറത്ത് എത്തിയത്. രാധാകൃഷ്ണന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ആറാം വാർഡ് ഈരയിൽ ഭാഗത്ത് ഇത്തിപ്പറമ്പ് സത്യന്റെ വീടിൻ്റെ മുകളിലേക്ക് മരം വീണ് വാർക്കൽ വീടിൻ്റെ ഒരു ഭാഗം തകർന്നുവീണു. വീടിന് സമീപം ഉണ്ടായിരുന്ന ഷെഡ് പൂർണമായും തകർന്നു. മൂന്നു കുട്ടികൾ അടക്കം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് രാത്രി എട്ടുമണിയോടെ അപകടമുണ്ടായത്. ശബ്ദം കേട്ട് ഇടിമിന്നൽ എന്ന് കരുതി ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെച്ചൂർ കുമരകം റോഡ് അരുകിൽ ശാസ്തകുളം ക്ഷേത്രത്തിൻ്റെ മുൻഭാഗത്തുനിന്ന കൂറ്റൻ ആൽമരമാണ് കടപുഴകി വീണത്. മരം വീഴുന്നതിന് തൊട്ടുമുമ്പ് വരെ ഇതിനടിയിൽ ആൾക്കാരും വാഹനങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് എല്ലാവരും പുറത്തുപോയ സമയത്തായത് കൊണ്ടാണ് അപകടം ഒഴിവായത്. വെച്ചൂർ പഞ്ചായത്തിൽ പലയിടത്തും വൈദ്യുതി ബന്ധവും തടസ്സപ്പെട്ട നിലയിലാണ്. പ്രദേശത്ത് വാഴ കൃഷിടക്കം കാറ്റ് വ്യാപക നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
Comments ()