കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; ഒരാൾ മരിച്ചു
കുവൈത്ത്: ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രമണം നടത്തി. കുവൈത്ത് വിമാനത്താവളത്തിനു നേരെ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുണ്ടായി. ഒരാൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ കുവൈത്ത് വിമാന സർവീസുകൾ നിർത്തിവച്ചെങ്കിലും പിന്നീട് ഭാഗികമായി പ്രവർത്തനം തുടങ്ങി. കുവൈറ്റ് നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. യു.എസും ഇറാനും തമ്മിൽ മിസൈൽ ആക്രമണങ്ങൾ നടന്നതിന് പിന്നാലെയണ് കുവൈറ്റ് വിമാനത്താവളം ആക്രമിക്കപ്പെട്ടത്.

കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ കെട്ടിടമായ ടി. വണ്ണിനു നേരെയാണ് ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണം സ്ഥഥിരീകരിച്ച പ്രതിരോധ മന്ത്രാലയ വക്‌താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്‌ദുൽ അസീസ് അൽ-ഒതൈബി കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും അറിയിച്ചിട്ടുണ്ട്. നേരത്തെ ഇറാൻ ആക്രമണം നേരിട്ട വിമാനത്താവളം ജൂൺ ഒന്നു മുതലാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്. ആക്രമണത്തെ തുടർന്ന് ബഹ്‌റൈൻ അവരുടെ വ്യോമപാത അടച്ചു.
വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ച് മധ്യസ്‌ഥരുമായി ആശയവിനിമയം നടത്തുന്നത് നിർത്തിവച്ചതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Comments ()