വൈക്കം മുൻസിപ്പൽ ലോഡ്ജ് ഏഴ് വർഷത്തിന് ശേഷം വീണ്ടും തുറന്നു
എസ്. സതീഷ്കുമാർ
വൈക്കം: ഏഴു വർഷത്തിലധികമായി അടഞ്ഞുകിടന്ന വൈക്കം മുൻസിപ്പൽ ലോഡ്ജ് തുറന്നു. വൈക്കം പടിഞ്ഞാറെ നടയിൽ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കീഴിലുള്ള ലോഡ്ജ് ആണ് പ്രവർത്തനം ആരംഭിച്ചത്. നവീകരിച്ച ലോഡ്ജിന്റെ പുനർപ്രവർത്തനം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.
ലോഡ്ജ് പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ നവീകരണത്തിന് പത്തുലക്ഷം രൂപ നഗരസഭ അനുവദിച്ചതായി ചെയർമാൻ അറിയിച്ചു. വർഷങ്ങളായി അടഞ്ഞുകിടന്ന് നാശോന്മുഖമായ മുറികളിൽ വെള്ളവും വൈദ്യുതിയും അടക്കം ലഭ്യമാക്കിയാണ് നവീകരിച്ച ലോഡ്ജ് മുറികൾ നഗരസഭ വീണ്ടുംതുറന്നത്. പതിനൊന്ന് മുറികളാണ് ലോഡ്ജിൽ ഉള്ളത്. മൂന്ന് എ.സി മുറികളും ഒരു ഡബിൾ റൂമും ഇവിടെ ലഭ്യമാകും. വൈക്കം മഹാദേവക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്കും മറ്റു സന്ദർശകർക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണ് ഈ ലോഡ്ജിന്റെ പ്രവർത്തനം. സിംഗിൾ റൂമിനെ 800 രൂപയാണ് വാടക. എ.സി റൂം 1200 രൂപയ്ക്ക് ലഭിക്കും. ഡബിൾ റൂമിന് 1300 രൂപയാണ് വാടക. റൂം സർവീസും ലഭ്യമാക്കുമെന്ന് കരാറുകാരൻ അറിയിച്ചു. ഒരുവർഷത്തേക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയ്ക്കാണ് നഗരസഭ ലോഡ്ജ് നടത്തിപ്പിന് കരാർ നൽകിയിരിക്കുന്നത്. ഓരോ വർഷവും കരാർ തുകയ്ക്ക് ആനുപാതികമായ വർദ്ധനവ് ഉണ്ടാവും. നഗരസഭ ലോഡ്ജ് തുറന്നതോടുകൂടി കുറഞ്ഞ ചിലവിൽ വൈക്കത്ത് എത്തുന്ന തീർത്ഥാടകർക്ക് അടക്കം വൈക്കം മഹാദേവക്ഷേത്രത്തിന് സമീപം ഇനി താമസമുറികൾ ലഭ്യമാകും. എന്നാൽ ഈ കെട്ടിടവും പരിസരവും കൂടി വൃത്തിയാക്കി നൽകുന്നതിനുള്ള നടപടികൾ കൂടി നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്. ഉദ്ഘാടന ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രഞ്ജിത്ത്കുമാർ, നഗരസഭ അംഗങ്ങളായ മാധുരി, രതിമോൾ മഹേശൻ, സുശീല, മുനിസിപ്പൽ സൂപ്രണ്ട് പ്രശാന്ത് എന്നിവരും മറ്റു നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments ()