കരിയാറ്റില്‍ നീരൊഴുക്കില്ലാതെ നെല്‍കൃഷി വെള്ളത്തിലായി
വൈക്കം: വേമ്പനാട്ടുകായലിനേയും കരിയാറിനേയും ബന്ധിപ്പിക്കുന്ന മേഖലകളില്‍ വന്‍തോതില്‍ പോളയും പുല്ലും നിറഞ്ഞത് നീരൊഴുക്കിന് തടസമായി. ഇതുമൂലം അപ്പർ കുട്ടനാടിൻ്റെ വിവിധ മേഖലകളിലെ 5000 ഏക്കര്‍ നെല്‍കൃഷിക്കും വിവിധ കൃഷിയിടങ്ങള്‍ക്കും വെള്ളപ്പൊക്കം ഭീഷണിയായി. കരിയാറിലും വിവിധ ജലാശയങ്ങളിലും പോളയും പുല്ലും വന്‍തോതില്‍ അടിഞ്ഞുകൂടിയത് നീക്കം ചെയ്യാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കര്‍ഷകര്‍ പറഞ്ഞു. വര്‍ഷകാലത്ത് നെല്‍പ്പാടങ്ങളിലും കൃഷിമേഖലകളിലും നിറഞ്ഞുകൂടുന്ന അധികജലം കരിയാര്‍വഴി വേമ്പനാട്ടു കായലിലേക്കൊഴുകുന്നത് അട്ടാറപ്പാലത്തിന്റെ കീഴ്ഭാഗത്തുള്ള കൈവഴിയിലൂടെയാണ്. ഈ ഭാഗങ്ങളില്‍ പോളയും പുല്‍കെട്ടും വന്‍തോതില്‍ അടിഞ്ഞുകൂടിയതാണ് നീരൊഴുക്കിന് തടസമായത്. വേമ്പനാട്ടുകായലിലെ വേലിയേറ്റത്തെ ആശ്രയിച്ചാണ് പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതും ഇറക്കുന്നതും.

5000 ഏക്കര്‍ വരുന്ന നെല്‍പ്പാടങ്ങളുടെ സംരക്ഷണം കായലിലെ പുല്‍ക്കെട്ടും പോളയും നീരൊഴുക്കിന് തടസം നേരിട്ടതുമൂലം കൃഷിപണി നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷികൂടാതെ തെങ്ങ്, വാഴ, കപ്പ, ജാതി, എന്നീ വിളവുകള്‍ക്കും വെള്ളപ്പൊക്കം നാശങ്ങള്‍ വരുത്തുന്നു. കരിയാറില്‍ അടിഞ്ഞുകൂടിയ പോളയും പുല്‍കെട്ടും അടിയന്തിരമായി നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായിലെങ്കില്‍ ഈ വര്‍ഷത്തെ വര്‍ഷകൃഷി വന്‍നഷ്ടത്തിലാകുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. നെല്‍കൃഷിയോടൊപ്പം നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് മറ്റു കൃഷികളും നടത്തുന്നുണ്ട്. പക്ഷെ വെള്ളപ്പൊക്കം ഈ മേഖലകളേയും നാശത്തിലാക്കുകയാണ്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി ഉണ്ടായിലെങ്കില്‍ നെല്‍കൃഷിയോടൊപ്പം മറ്റുകൃഷികള്‍ക്കും വന്‍നാശം നേരിടുന്ന സ്ഥിതിയാണെന്നും കര്‍ഷകര്‍ പറഞ്ഞു.
Comments ()