കഞ്ചാവുമായി യുവാവ് പിടിയിൽ
തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. തൃശൂർ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ നാൽപതുകാരനായ ബിനീഷിനെയാണ് 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും എതിരേ കത്തിവീശിയ സംഭവത്തിലെ പ്രതികൂടിയാണ് ബിനീഷ് ഇയാളുടെ പേരിൽ രണ്ടു കേസുകളുണ്ട് എന്നും വ്യക്‌തമായി. കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്നായിരുന്നു അന്വേഷണം. അന്വേഷണസംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധനനടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. ഇതിനിടെ അടുക്കളയിൽ നിന്നും കുക്കറിൻ്റെ വിസിലടിച്ചു. കഞ്ചാവിന്റെ മണം ലഭിച്ച പൊലീസ് അടുക്കളയിലെത്തി പരിശോധിച്ചപ്പോൾ അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെ തുകയായിരുന്നു. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരത് സോമൻ, ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷ് എന്നിവരടങ്ങുന്ന സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ വിവിധതരത്തിലുള്ള നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 231 കേസുകൾ റജിസ്‌റ്റർ ചെയ്തു. 241 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എംഡിഎംഎ 0.110 കി.ഗ്രാം ,15.591 കി.ഗ്രാം കഞ്ചാവ് 149 കഞ്ചാവ് ബീഡി എന്നിവ ഇന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Comments ()