ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരം ശ്രീകാര്യം പൊലീസ് ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയത് 70 ചെടികളടങ്ങിയ കഞ്ചാവ് തോട്ടം. ഫ്ളാറ്റിനുള്ളിൽ കഞ്ചാവ് കൃഷി എന്നതിനേക്കാൾ ആ കൃഷിക്കാരന്റെ വിവരങ്ങളാണ് ഞെട്ടിക്കുന്നത്. ഹരിയാനക്കാരനായ വിഷാലാണ് ഫ്ളാറ്റിനുള്ളിലെ കഞ്ചാവ് തോട്ടത്തിന്റെ ഉടമ. ഇരുപത്തിയാറ് വയസുമാത്രമുള്ള വിഷാൽ മാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ഐ.ടി കമ്പനി മാനേജറാണ്.

ടെക്നോപാർക്കിലുള്ള കമ്പനിയിലാണ് ജോലി. ജോലി കഴിഞ്ഞ് ഫ്ളാറ്റിലെത്തി കഞ്ചാവ് ചെടികളുടെ പരിപാലനമാണ്. ചെടിച്ചട്ടികൾ വാങ്ങിയാണ് കഞ്ചാവ് ചെടികൾ നട്ടിരിക്കുന്നത്. അതുകൂടാതെ ചെറിയ പാത്രങ്ങളിലും നട്ടു വളർത്തിയിട്ടുണ്ട്. മുപ്പത് സെന്റീമീറ്റർ ഉയരം വരെയുള്ള കഞ്ചാവ് ചെടികൾ ഫ്ളാറ്റിനുള്ളിലെ വിഷാലിന്റെ കഞ്ചാവ് തോട്ടത്തിലുണ്ടായിരുന്നു.ഇത് വിറ്റ് കാശാക്കാനുള്ള ലക്ഷ്യമെന്നും വിഷാലിന് ഇല്ലത്രെ. സ്വന്തമായി ഉപയോഗിക്കാനാണ് ഈ കഷ്‌ടപ്പാട്. കഞ്ചാവ് ചെടികളുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് പ്രധാന രീതി. പോരെങ്കിൽ കഞ്ചാവിന്റെ ഇലകൾ ചേർത്ത് ചമ്മന്തി അരയ്ക്കുന്നത് പോലെ അരച്ചും ഉപയോഗിക്കാറുണ്ടത്രേ. അങ്ങിനെ സ്വന്തമായി കൃഷി ചെയ്‌ത്, സ്വന്തമായി ഉപയോഗിക്കുന്ന കഞ്ചാവ് കൃഷിക്കാരനാണ് ഒന്നര ലക്ഷം രൂപയുടെ ശമ്പളക്കാരനായ ഈ ഐ.ടി മാനേജർ.
Comments ()