മടിയത്ര സ്‌കൂൾ കളിസ്ഥല നിർമ്മാണ നടപടികൾ ത്വരിതപ്പെടുത്തും: നഗരസഭ ചെയർപേഴ്സൺ
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം വെസ്റ്റ് മടിയത്തറ സർക്കാർ സ്കൂളിലെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ കത്തും തുടർന്ന് സാങ്കേതിക പ്രശ്നങ്ങളിലൂടെ ഉണ്ടാകുന്ന കാലതാമസവും ചൂണ്ടിക്കാട്ടിയ വൈക്കം വാർത്ത റിപ്പോർട്ട് ശരി വയ്ക്കുന്ന നഗരസഭ ചെയർമാൻ്റെ പത്രകുറിപ്പ്.
വൈക്കം മടിയത്ര സ്‌കൂളിലെ സ്റ്റേഡിയം നിർമ്മാണ നടപടികൾ വേഗത്തിലാക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ പത്രകുറിപ്പിൽ അറിയിച്ചു. സ്‌കൂളിൻ്റെ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ടിൻ്റെ അതിർത്തി നിർണ്ണയിച്ചു നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ സ്പോർട്ട്സ് കൗൺസിലിൻ്റെ കത്തുകിട്ടിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ അറിയിച്ചു. എന്നാൽ അതിർത്തി പോലും നിർണ്ണയിക്കാത്ത സ്ഥലത്താണ് ചിലർ നിക്ഷിപ്ത താൽപ്പര്യം സംരക്ഷിക്കാൻ നിർമ്മാണം ആരംഭിക്കാൻ ശ്രമിക്കുകയും നിർമ്മാണം നഗരസഭ തടസ്സപ്പെടുത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് സമരം നടത്തുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സ്ക്കൂൾ അധികൃതർക്ക് അയച്ച കത്തിൽ ഗ്രൗണ്ടിന് സമീപം താമസിക്കുന്നവരുടെ കയ്യേറ്റം ആണെന്നാണ് പറയുന്നത്. അര നൂറ്റാണ്ടിലേറെയായി ഗ്രൗണ്ടിനു വെളിയിൽ താമസിക്കുന്ന പട്ടികജാതിക്കാരുൾപ്പെടെയുള്ള കുടുംബങ്ങളെ കയ്യേറ്റക്കാരായി കാണാവില്ലെന്നും റോഡ് വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ഉണ്ടാകണമെന്നുമാണ് ചെയർമാൻ്റെ നിലപാട്. ഈ വിഷയങ്ങൾ പരിഹരിക്കാതെ കളിസ്ഥല നിർമ്മാണം ആരംഭിക്കണമെന്ന സമരക്കാരുടെ നിലപാട് പ്രദേശവാസികളുടെ താൽപ്പര്യത്തിനു വിരുദ്ധമാണെന്നും ചെയർമാൻ പറയുന്നു. കഴിഞ്ഞ കൗൺസിൽ യോഗം ഇതുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതപ്പെടുത്തുന്നതിനും പ്രതിപക്ഷ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി വൈസ് ചെയർപേർസൺ സൗദാമിനി അഭിലാഷിൻ്റെ നേതൃത്വത്തിൽ ഏഴംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി. അതിർത്തി നിർണ്ണയിച്ചു നൽകുന്നതിന് തഹസിൽദാർ, കളക്ടർ എന്നിവർക്ക് നഗരസഭയിൽ നിന്നും കത്തു കൊടുക്കുന്നതാണെന്നും തുടർന്ന് നിയമാനുസരണം തുടർ പ്രവർത്തനം നടത്താനുമാണ് നഗരസഭാ തീരുമാനം.
Comments ()