സ്റ്റേഡിയം നിർമ്മാണം കൂടുതൽ പ്രതിസന്ധിയിലേക്ക്
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം വെസ്റ്റ് മടിയത്ര സർക്കാർ സ്കൂളിൽ ഇടത് സർക്കാർ രണ്ടു കോടി രൂപ അനുവദിച്ച സ്റ്റേഡിയം നിർമ്മാണം കൂടുതൽ പ്രതിസന്ധിയിലേക്ക്.
സ്കൂളിലെ കെട്ടിടത്തിന്റെയും ഭൂമിയുടെയും കൃത്യമായ രേഖകൾ മാനദണ്ഡപ്രകാരം സ്കൂളിൽ സൂക്ഷിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കണ്ടെത്തൽ. വില്ലേജ് ഓഫീസിൽ നിന്ന് സ്റ്റേഡിയം നിർമ്മാണത്തിനുള്ള ഭൂമിയുടെ അതിരുകൾ നിശ്ചയിച്ചതിലും ഭൂമിയിൽ കയ്യേറ്റം ഉണ്ടോ എന്നുള്ളതിലും വ്യക്തതയില്ലെന്നും ഉപവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പ്രധാന അധ്യാപികയ്ക്ക് കത്ത് നൽകി. റോഡിനായി സ്കൂളിന്റെ സ്ഥലം വിട്ടു നൽകണമെങ്കിൽ സർക്കാർ ഉത്തരവ് വേണമെന്നും ചൂണ്ടിക്കാട്ടിയാണ് വ്യക്തത വരുത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാന അധ്യാപികയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരം വൈക്കം നഗരസഭാ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യാനും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.


സ്കൂളിൻ്റെ സ്ഥലത്തിൻ്റെയും വസ്തുവകളുടേയും കൃത്യമായ ആധികാരികമായ രേഖകൾ ശേഖരിച്ച് സൂക്ഷിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റേഡിയം നിർമ്മിക്കുന്നതിനായുള്ള ഭൂമിയുടെ അളവ് എത്രയെന്ന് വില്ലേജ് ഓഫീസിൽ നിന്നുള്ള രേഖയിൽ കാണുന്നില്ലെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കത്തിൽ ഉണ്ട്. ഇവിടെ നാലു വീട്ടുകാർ കൈവശക്കാരായി താമസിക്കുന്നുണ്ടെന്നും അത് കയ്യേറ്റമാണെന്ന സൂചനയാണ് ഉള്ളതെന്നും ഒഴിപ്പിക്കാനുള്ള നടപടിയെടുക്കണമെന്നും പ്രധാന അധ്യാപികയ്ക്ക് നിർദ്ദേശം നൽകുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ കത്ത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച എം.ജി.ആറിന്റെപത്നി വി.എം ജാനകി സ്കൂളിന് വിട്ടുകൊടുത്ത സ്ഥലമാണിത് എന്ന് പറയുന്നുണ്ടെങ്കിലും ഭൂമി എന്തെങ്കിലും നിബന്ധനയിലാണോ കൈമാറിയതെന്ന് പരിശോധിച്ച് അങ്ങനെയുണ്ടെങ്കിൽ അത് പാലിച്ച് മാത്രമേ നിർമ്മാണം നടത്താൻ കഴിയൂ എന്നുമാണ് അറിയിപ്പ്. ചുരുക്കിപറഞ്ഞാൽ സ്കൂളിലെ രണ്ടുകോടി രൂപയുടെ സ്റ്റേഡിയം അടുത്തകാലത്തൊന്നും നിർമ്മാണം തുടങ്ങാൻ സാധ്യതയില്ല എന്നാണ് ഈ കത്തിൽ നിന്ന് വായിക്കേണ്ടത്. അതായത്
സ്കൂളിൻ്റെ വസ്തുവകകളുടെ ആധികാരിക രേഖകൾ അടക്കം കണ്ടെത്തി സ്റ്റേഡിയം നിർമ്മിക്കാനുള്ള ഭൂമിയുടെ അളവും കൈമാറ്റകരാർ വ്യവസ്ഥകളും കണ്ടെത്തി കയ്യേറ്റം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിപ്പിക്കാൻ ഉള്ള നടപടികളും സ്വീകരിച്ച് സ്കുളിലെ പ്രധാന അധ്യാപിക റിപ്പോർട്ട് ചെയ്താൽ മാത്രമേ സ്റ്റേഡിയം നിർമ്മാണം ഇവിടെ സാധ്യമാകുമോ എന്നുപോലും അറിയാനാകൂ. പോരാത്തതിന് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം ഒരു ഹയർ സെക്കണ്ടറി സ്കൂളിന് 1.2 മുതൽ 2 വരെ ഹെക്ടർ സ്ഥലവിസ്തൃതി ഉണ്ടായിരിക്കേണ്ടതുണ്ടെന്നും പ്രസ്തുത അളവിൽ നിന്നും ഭൂമിയിൽ കുറവ് വരുന്നത് സ്‌കൂളിൻ്റെ അംഗീകാരത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണ് എന്നും വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഈ നിർദ്ദേശങ്ങൾ അടങ്ങുന്ന കത്തിലുണ്ട്.
Comments ()