ഉച്ചഭാഷിണി നിയന്ത്രണം കർശനം: ശബ്ദപരിധി ലംഘിച്ചാൽ നടപടി
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ശബ്ദ പരിധി നിശ്ചയിച്ചുള്ള നടപടികൾ പോലീസ് കർശനമാക്കി. ഓരോ മേഖലയിലും ശബ്ദമലിനീകരണം തടയുന്നതിനും പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമായി സുപ്രീം കോടതി, ഹൈക്കോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ മുൻകൂട്ടി അനുമതിയോടെ അർധരാത്രി 12 വരെ മാത്രം ഇളവ് തന്നേക്കും. ഉച്ചഭാഷിണി ഉപയോഗിക്കാൻ 15 ദിവസം മുൻപെങ്കിലും പൊലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം. ഓരോ പ്രദേശത്തിനും നിശ്ചയിച്ചിട്ടുള്ള ഡെസിബെൽ (ഡി.ബി) പരിധി പാലിക്കണം. സൈലന്റ് സോണുകളായ ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ ഉച്ചഭാ ഷിണി ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. ശബ്ദ മലിനീകരണത്തിനു പരാതി ലഭിച്ചാൽ നടപടി എടുക്കണമെന്നും കോടതി നിർദേശമുണ്ട്.
പാലിക്കേണ്ട ശബ്ദ പരിധി ഇങ്ങനെ
ഇൻഡസ്ട്രിയൽ ഏരിയ - പകൽ 75 ഡി.ബി, രാത്രി 70 ഡി.ബി
കമേഴ്സ്യൽ ഏരിയ - പകൽ 65 ഡി.ബി, രാത്രി 55 ഡി.ബി.
റസിഡൻഷ്യൽ ഏരിയ - പകൽ 55 ഡി.ബി, രാത്രി 45 ഡി.ബി
സൈലന്റ് സോൺ (ആശുപത്രി, വിദ്യാലയം) - പകൽ 50 ഡി.ബി, രാത്രി 40 ഡി.ബി.
Comments ()